മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്‌റ്റിൽ. വണ്ടൂർ സ്വദേശി മിഥുൻ(28)ആണ് അറസ്‌റ്റിലായത്. ഒളിവിൽ കഴിയുന്ന പ്രതിയെ സഹായിച്ചത് മിഥുൻ ആണെന്നാണ് പോലീസ് പറയുന്നത്. അതിനിടെ, കൊലപാതക കേസുമായി ബന്ധപ്പെട്ട് മുൻ പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് നിയമസഹായം നൽകിയതിനെ തുടർന്നാണ് റിട്ട.എസ്‌ഐ സുന്ദരന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. എസ്ഐയുടെ വയനാട് കോളേരിയിലെ വീട്ടിലാണ് നിലമ്പൂർ പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വീട്ടിൽ നിന്ന് സുന്ദരൻ ഉപയോഗിച്ചിരുന്ന രണ്ട് ഡയറികൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഷൈബിനെ പലതവണ സുന്ദരൻ സഹായിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജോലിയിൽ നിന്ന് വിടുതൽ വാങ്ങി വിദേശ രാജ്യങ്ങളിലടക്കം ഷൈബിന് വേണ്ടി പ്രവർത്തിക്കുന്നതിനായി ഇയാൾ പോയിരുന്നു. ഇതിന് പിന്നാലെ സുന്ദരൻ ഒളിവിൽ പോയി. ഇതുവരെ ഇയാളെ പിടികൂടാനായിട്ടില്ല.
ഷാബാ ഷരീഫിന്റെ മൃതദേഹ അവശിഷ്‌ടങ്ങൾക്കായി ചാലിയാർ പുഴയിൽ എടവണ്ണ പാലത്തിന് സമീപം നേവി സംഘം നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. തിരച്ചിലിൽ ലഭിച്ച പ്ളാസ്‌റ്റിക്ക് കവറുകളും എല്ലുകളോട് സാമ്യമുള്ള വസ്‌തുവും കോടതി അനുമതിയോടെ പരിശോധനക്ക് അയച്ചിട്ടുണ്ട്. പാലത്തിന് താഴെ അറവ് മാലിന്യങ്ങൾ ഉൾപ്പടെ തള്ളുന്ന സ്‌ഥലത്ത് നിന്നാണ് വസ്‌തുക്കൾ ലഭിച്ചത് എന്നതിനാൽ വിശദ ഫോറൻസിക് പരിശോധനകൾ നടത്തണമെന്ന് പോലീസ് അറിയിച്ചു.
Most Read: ചലച്ചിത്ര അവാർഡ് വിവാദം വീണ്ടും; സിനിമ പൂഴ്‌ത്തി, കാരണം തേടി സംവിധായകൻ പ്രിയനന്ദൻ