മുംബൈ: ബിജെപിയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏത് രാഷ്ട്രീയ ആക്രമണത്തേയും നേരിടാൻ താൻ തയ്യാറാണെന്നും താൻ നിശബ്‌ദനായിരിക്കുന്നത് തന്റെ പക്കൽ മറുപടി ഇല്ലാത്തതു കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
“എന്ത് രാഷ്ട്രീയ കൊടുങ്കാറ്റുകൾ വന്നാലും ഞാൻ അവയെ അഭിമുഖീകരിക്കും, കൊറോണ വൈറസിനെതിരെയും ഞാൻ പോരാടും. എന്റെ നിശബ്ദതയുടെ അർത്ഥം എനിക്ക് ഉത്തരങ്ങളില്ല എന്നല്ല. കൊറോണ വൈറസ് അവസാനിച്ചുവെന്നാണ് ചിലർ കരുതുന്നത്, അവർ വീണ്ടും രാഷ്ട്രീയം കളിക്കാൻ ആരംഭിച്ചു. ഞാൻ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നില്ല, പക്ഷേ മഹാരാഷ്ട്രയെ അപമാനിക്കാനുള്ള ഗൂഢാലോചന ചിലർ നടത്തുന്നുണ്ട്”- താക്കറെ പറഞ്ഞു.
Also Read: ആഭ്യന്തര കലഹത്തിനിടെ നിതീഷിന് പിന്തുണയുമായി മോദി
കോവിഡ് വ്യാപനം, കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ച സംഭവം, ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനെ ശിവസേന പ്രവർത്തകർ മർദ്ദിച്ച സംഭവം എന്നിവ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
രാജ്യത്ത് ഏറ്റവും തീവ്രമായി കോവിഡ് ബാധിച്ചത് മഹാരാഷ്ട്രയെ ആണ്. ദശലക്ഷത്തിലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. രോഗ വ്യാപനത്തിനെതിരെ ഉദ്ധവ് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്.