മലപ്പുറം: നാടുകാണി-പരപ്പനങ്ങാടി റോഡിന്റെ നിലമ്പൂർ മേഖലയിലെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. നാടുകാണിച്ചുരത്തിൽ ഏതാനും സ്‌ഥലങ്ങളിൽ അവശേഷിക്കുന്ന അവസാനവട്ട പെയിന്റിങ് പ്രവൃത്തികളും ഉടൻ പൂർത്തിയാകും. നാടുകാണി മുതൽ പരപ്പനങ്ങാടി വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവൃത്തി 75 ശതമാനം പൂർത്തിയായി.
അതേസമയം റോഡ് ഇടിഞ്ഞ ചുരത്തിലെ ജാറം ഭാഗത്ത് റോഡ് പുനർനിർമ്മിച്ചിട്ടില്ല. ഇവിടെ വിദഗ്‌ധ പഠനം നടത്തിയതിന് ശേഷമേ തകർന്ന റോഡ് ശരിയാക്കൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം. അവശേഷിക്കുന്ന ചുരംഭാഗത്തെ 12 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ഉപരിതലം നവീകരിച്ചു. ആവശ്യമുള്ളിടത്ത് റോഡിന്റെ ഇരുവശത്തുമായി സംരക്ഷണഭിത്തി നിർമ്മിച്ചു. ചുരം റോഡിൽ വലിയ കൊക്കയുള്ള ഭാഗങ്ങളിൽ താഴെനിന്ന് സംരക്ഷണഭിത്തി കെട്ടി ഉയർത്തി റോഡിനെ ബലപ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ മുകൾഭാഗത്തേക്കും സംരക്ഷണഭിത്തി കെട്ടി മണ്ണിടിച്ചിൽ തടയാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.
സ്‌ഥിരമായി റോഡ് ഇടിയുകയോ തകരാർ വരികയോ ചെയ്യുന്ന ചുരം പാതയിലെ അഞ്ചോളം സ്‌ഥലങ്ങളിൽ ടാറിങ് നടത്തുന്നതിന് പകരം സിമന്റ് കട്ടകൾ പതിക്കുകയാണ് ചെയ്‌തത്. നാടുകാണിച്ചുരത്തിലെ പ്രധാന ആകർഷക കേന്ദ്രമായ ഒന്നാംവളവിൽ കട്ടകൾ പതിച്ച് മോടികൂട്ടിയിട്ടുമുണ്ട്. ഓവുപാലങ്ങൾ പരമാവധി പുനർ നിർമ്മിച്ചതിനാൽ മഴക്കാലത്ത് റോഡിലൂടെ വെള്ളമൊഴുകിയുണ്ടാവുന്ന തടസത്തിന് ഒരു പരിധിവരെ പരിഹാരമാകും.
എന്നാൽ സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ വഴിക്കടവ് മുതൽ മഞ്ചേരി വരെയുള്ള ഭാഗത്ത് റോഡിന്റെ നവീകരണം നടത്തിയിട്ടില്ല. പക്ഷെ ഓവുപാലങ്ങൾ പുതുക്കി നിർമ്മിക്കുകയും പല ഭാഗങ്ങളിലും സംരക്ഷണഭിത്തികൾ പണിയുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ സിഗ്‌നൽ ബോർഡുകൾ, ട്രാഫിക് ലൈനുകൾ, സൈഡ് ഗാർഡുകൾ എന്നിവയും സ്‌ഥാപിച്ചിട്ടുണ്ട്.
Malabar News: പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ 27 ലക്ഷത്തിന്റെ വാഹനങ്ങൾ ലേലം ചെയ്‌തു