ന്യൂഡെൽഹി: ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ വീണ്ടും ആരംഭിക്കുന്നു. ഈ മാസം 25ന് അയൽരാജ്യമായ ബംഗ്ളാദേശിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തോടെ യാത്രകൾ തുടങ്ങും.
കോവിഡ് കാലഘട്ടത്തില്‍ പ്രധാന ഉച്ചകോടികളില്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ലോക്‌ഡോൺ നിയന്ത്രണങ്ങൾ ഏറെക്കുറെ പിൻവലിച്ചതിന് ശേഷമാണ് നരേന്ദ്രമോദി വീണ്ടും വിദേശയാത്രക്ക് തയാറെടുക്കുന്നത്. ജൂൺ വരെയുള്ള യാത്രകളുടെ ഷെഡ്യൂൾ തയാറായിട്ടുണ്ട്.
ബംഗബന്ധു ഷേഖ് മുജബിർ റഹ്‌മാന്റെ 100ആം ജൻമദിനാ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ബംഗ്ളാദേശിലേക്ക് പോകുന്നത്. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്‌ചയും നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നൊരുക്കങ്ങളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് ധാക്കയിലെത്തുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത് 2019 നവംബർ മാസത്തിലാണ്. ആ മാസം 13 മുതൽ 15 വരെ ബ്രസീലിൽ അദ്ദേഹം ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.
Kerala News: കേരളത്തിൽ ബിജെപി വലിയ വിജയം നേടും; ഇ ശ്രീധരൻ