കീവ്: അധികം അക്രമങ്ങൾ റിപ്പോർട്ടു ചെയ്യാതിരുന്ന മധ്യ യുക്രൈനിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള വിനിട്സ്യയിലെ വിമാനത്താവളം തകർത്ത് റഷ്യയുടെ യുദ്ധ ഭീകരത ഉൾ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.
വ്യോമാതിര്‍ത്തി സംരക്ഷിക്കണമെന്ന യുക്രൈന്റെ ആവശ്യം നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) തള്ളുകയും റഷ്യക്ക് തങ്ങളെ ആക്രമിക്കാനുള്ള പച്ചക്കൊടിയാണ് നാറ്റോയുടെ നടപടിയെന്ന് സെലന്‍സ്‌കി പ്രഖ്യാപിക്കുകയും ചെയ്‌ത് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് റഷ്യയുടെ ആക്രമണം.
എട്ടു റോക്കറ്റുകൾ പതിച്ചെന്നും വിമാനത്താവളം പൂർണമായും നശിച്ചന്നും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. അധിനിവേശം 11 ദിവസമാകുമ്പോൾ ഒട്ടേറെ നഗരങ്ങളും എയർബേസുകളും ഷെല്ലാക്രമണത്തിൽ തകർന്നു കഴിഞ്ഞു.
വിനിട്സ്യയിലെ വിമാനത്താവളം തകർത്തതോടെ വ്യോമയുദ്ധത്തില്‍ മുന്നേറുന്ന പ്രതീതി ജനിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. ഇന്നലെ വരെ റഷ്യക്ക് വ്യോമയുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിരുന്നില്ല. റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രൈനിനെ വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം സെലെൻസ്‌കി വീണ്ടും ഉന്നയിച്ചു.
‘ഞങ്ങളിത് എല്ലാ ദിവസവും ആവർത്തിക്കുകയാണ്: യുക്രൈനിന് മുകളിലെ വ്യോമപാത അടയ്‌ക്കണം. റഷ്യയുടെ മിസൈലുകളെയും യുദ്ധവിമാനങ്ങളെയും അവരുടെ ഭീകരരെയും തടയുന്നതിനാണിത്’–സെലെൻസ്‌കി പറഞ്ഞു. സ്വയം പ്രതിരോധിക്കാൻ യുക്രൈനിന് എയർക്രാഫ്റ്റുകൾ നൽകണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു.
Editorial: ഹൈദരലി തങ്ങളെന്ന ‘സ്‌നേഹാർദ്രത’ പടിയിറങ്ങി; വിയോഗവിടവ് കനത്തനഷ്‌ടം