തൃശൂർ: ജില്ലയിലെ പ്രവാസികളുടെ വീട്ടിൽ ഇന്നലെ എൻഐഎ നടത്തിയ റെയ്‌ഡിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തു. അഞ്ച് പ്രവാസികളുടെ വീടുകളിലാണ് ചൊവ്വാഴ്‌ച രാവിലെ മുതൽ കൊച്ചി യൂണിറ്റിൽ നിന്നുള്ള എൻഐഎ സംഘം പരിശോധന നടത്തിയത്. ഖത്തറിൽ ജോലി ചെയ്‌തിരുന്നവരുടെ വീടുകളിലാണ് റെയ്‌ഡ് നടന്നത്.
ചാവക്കാട്, വടക്കേക്കാട് പോലീസ് സ്‌റ്റേഷൻ പരിധികളിൽ രണ്ടു വീടുകളിൽ വീതവും പാവറട്ടി സ്‌റ്റേഷൻ പരിധിയിൽ ഒരിടത്തുമായിരുന്നു പരിശോധന. വിവിധ സംഘങ്ങളായി തിരിഞ്ഞ് ലോക്കൽ പോലീസിന്റെ സഹകരണത്തോടെ ആയിരുന്നു അഞ്ചിടത്തും ഒരേസമയം റെയ്‌ഡ് നടത്തിയത്.
കടപ്പുറം അടിത്തിരുത്തി കറുപ്പംവീട്ടിൽ മുഹമ്മദ് ഇഹ്ത്തിഷാമിന്റെ വീട്ടിൽ രാവിലെ ആറു മണിയോടെ ആരംഭിച്ച പരിശോധന പത്തു മണിവരെ നീണ്ടു.
ചാവക്കാടിനുസമീപം പാലുവായിൽ വൈശ്യംവീട്ടിൽ സെമീലിന്റെ വീട്ടിലും റെയ്‌ഡ് നടന്നു. രണ്ടു വർഷം മുമ്പ് ഖത്തറിൽ നിന്ന് നാടുകടത്തപ്പെട്ട് മടങ്ങിയതാണ് സെമീൽ. ഒരു കമ്പനിയിൽ പിആർഒ ആയിരുന്ന തന്നെ വ്യക്‌തമായ കാരണം പറയാതെയാണ് നാടുകടത്തിയതെന്ന് സെമീൽ പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡ് നടക്കുന്നതെന്നാണ് സെമീലിനോട് എൻഐഎ സംഘം പറഞ്ഞത്.
വടക്കേക്കാട് വൈലത്തൂർ കൊമ്പത്തയിൽ മോനുട്ടിയുടെ വീട്ടിൽ അഞ്ചു മണിക്കൂറുകളോളം പരിശോധന നടത്തി. ഖത്തറിൽ വ്യവസായിയായ മോനുട്ടിയുടെ വീട്ടിൽ മകൻ റയീസും കുടുംബവുമാണ് ഉണ്ടായിരുന്നത്.
പുന്നയൂർ കുഴിങ്ങരയിൽ കാരയിൽ ഷാജിയുടെ വീട്ടിലും റെയ്‌ഡ് നടന്നു. ഷാജിയുടെ മകൻ മുഹമ്മദ് ഷെഹീമാണ് വീട്ടിലുണ്ടായിരുന്നത്. ഖത്തറിൽനിന്ന് ആറുമാസം മുൻപാണ് ഷെഹീം നാട്ടിലെത്തിയത്.
പാവറട്ടി ഏനാമാക്കൽ കെട്ടുങ്ങൽ പുഴങ്ങരയില്ലത്ത് മജീദിന്റെ വീട്ടിൽ പുലർച്ചെ അഞ്ചരക്ക് തുടങ്ങിയ റെയ്‌ഡ് എട്ടു മണിയോടെയാണ് അവസാനിച്ചത്. ഖത്തറിൽ ജോലി ചെയ്‌തിരുന്ന മകൻ അമീറുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്. അബുദാബിയിലാണ് അമീർ ഇപ്പോഴുള്ളത്. ഒരാഴ്‌ച മുൻപാണ് മജീദ് ഗൾഫിൽ നിന്ന് എത്തിയത്.
നാലു പേരോടും ഇന്ന് എൻഐഎ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാമത്തെ ആളായ അമീർ നിലവിൽ അബുദാബിയിൽ ആയതിനാൽ ഇയാളുടെ കാര്യത്തിലുള്ള തുടർനടപടി എന്താണെന്ന് വ്യക്‌തമാക്കിയിട്ടില്ല.