കൊല്ലം: നാലരവര്‍ഷത്തെ ഭരണത്തിനിടയില്‍ ഒന്നും അസാധ്യമല്ലെന്നു തെളിയിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ഒന്നും നടക്കില്ലെന്ന പഴയ ചിന്ത മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കമിട്ടുകൊണ്ട് കൊല്ലത്ത് പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനപത്രികയില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചെന്നും കോവിഡ് മഹാമാരികാരണമാണ് ചിലത് നടക്കാതെപോയതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് സാമൂഹിക നീതിയില്‍ അധിഷ്‌ഠിതമായ, സര്‍വതല സ്‌പര്‍ശിയായ വികസനമാണ്. മുഖ്യമന്ത്രി പറഞ്ഞു. 4500 കോടിയുടെ ജീവനോപാധി പദ്ധതികള്‍ സംസ്‌ഥാനത്ത് നടപ്പാക്കിയതായി പറഞ്ഞ മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ രംഗം അഭിവൃദ്ധിപ്പെടുത്തിയതു പോലെ ഉന്നത വിദ്യാഭ്യാസരംഗത്തും പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും വ്യക്‌തമാക്കി.
അതേസമയം മാലിന്യമുക്‌ത കേരളം പദ്ധതിയില്‍ ഇനിയും പലതും ചെയ്യാനുണ്ടെന്നും പട്ടണങ്ങളിലെ മാലിന്യം കൈകാര്യംചെയ്യാന്‍ കേന്ദ്രീകൃത പ്‌ളാന്റുകള്‍ സ്‌ഥാപിക്കാനുള്ള നടപടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. പൊതുകക്കൂസുകള്‍ നിര്‍മിക്കുന്നതിന് പന്ത്രണ്ടിന പരിപാടിയില്‍ പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലൈഫ് പദ്ധതിയുടെ ഭാഗമായി രണ്ടരലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കിയതും ഗെയ്ല്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയായതും ഉള്‍പ്പെടെയുള്ള നേട്ടങ്ങളും മുഖ്യമന്ത്രി പരാമര്‍ശിച്ച മുഖ്യമന്ത്രി കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടും വ്യക്‌തമാക്കി. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടു പ്രകാരമുള്ള നിയന്ത്രണങ്ങളില്‍ നിന്ന് ജനവാസമേഖലയെ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു, മറ്റു ജനപ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം പ്രഭാത ഭക്ഷണത്തോടെയാണ് പരിപാടി ആരംഭിച്ചത്. പിന്നീട് ജില്ലയിലെ സാംസ്‌കാരിക-സാമൂഹിക-വ്യാപാര രംഗത്തെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പത്തനംതിട്ടയിലും പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തി.
Read Also: സിസ്‌റ്റർ അഭയ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്