തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ സംസ്‌ഥാനത്ത് ഇന്നുമുതല്‍ ആരംഭിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
കര്‍ഫ്യൂ സമയത്ത് സഞ്ചാരം കര്‍ശനമായി തടയും. എന്നാല്‍ ആശുപത്രി യാത്ര, ചരക്ക് വാഹനങ്ങള്‍, അവശ്യ മേഖല, സേവന മേഖലയിലുള്ളവര്‍, മരണത്തെ തുടര്‍ന്നുള്ള യാത്ര എന്നിവയ്‌ക്ക് ഇളവ് അനുവദിക്കും.
കൂടാതെ വിമാനം, ട്രെയിന്‍, ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ യാത്ര ചെയ്യുന്നവർക്ക് തടസമില്ല.
അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് പുറമേ മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥരെ ജില്ലകളിലേക്ക് നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്‌പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫിസര്‍മാരായി പ്രവർത്തിക്കും. ജില്ലകളിലെ വിവിധ സ്‌ഥലങ്ങള്‍ സന്ദര്‍ശിച്ച് ഇവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഞായറാഴ്‌ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും.
Most Read: ‘ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്ര കോവിഡ് വ്യാപനം രൂക്ഷമാക്കും’; അജിത് പവാര്‍