കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും വരുന്ന വ്യാജ സന്ദേശങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് കളക്‌ടർ. വൈറസുകളെ പോലെ തന്നെ അപകടകാരികളാണ് ജനങ്ങളിൽ ഭീതിയും പരിഭ്രാന്തിയും പരത്തുന്ന വ്യാജ സന്ദേശങ്ങൾ. പരിഭ്രാന്തി പരത്തുന്ന വ്യാജ വാർത്തകൾ നിർമിക്കുന്നവർക്ക് എതിരെയും അവ പങ്ക് വെക്കുന്നവർക്ക് എതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കും; കളക്‌ടർ വ്യക്‌തമാക്കി.
ആധികാരിക വിവരങ്ങൾക്കും, വാർത്തകൾക്കും ആരോഗ്യ വകുപ്പിന്റെ അറിയിപ്പുകൾക്കും നിർദ്ദേശങ്ങൾക്കും ഔദ്യോഗിക വൃത്തങ്ങളെ മാത്രമേ ആശ്രയിക്കാവൂ. സർക്കാരിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്ത് നിന്നുള്ള ആധികാരിക വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫിസ് പത്രക്കുറിപ്പിലൂടെയും, ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും, Gok Direct , നമ്മുടെ കേരളം എന്നീ മൊബൈൽ ആപ്ളിക്കേഷൻ വഴിയും ലഭിക്കുമെന്നും കളക്‌ടർ അറിയിച്ചു.
Most Read: കേരളസവാരി പദ്ധതിക്ക് നവംബർ ഒന്നിന് തുടക്കം