രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് മാറ്റിവച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചത്. പുതുക്കിയ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ചിത്രത്തിന്റെ റിലീസ് മാറ്റിയ കാര്യം നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
View this post on Instagram
‘വ്യക്‌തികളുടെ വിജയ പരാജയങ്ങളേക്കാൾ കൂടുതൽ സുപ്രധാനമായ കാരണങ്ങളോടുള്ള പ്രതിബദ്ധത പ്രധാനമായിരുന്ന, കഴിഞ്ഞ തലമുറയുടെ മറന്നുപോയ ത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം.
ഇപ്പോഴത്തെ ഈ കാലത്തും അങ്ങനെയുള്ള ഒരു ലക്ഷ്യത്തിന് പ്രാധാന്യം ആവശ്യമാണ്. കോവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത്, തുറമുഖത്തിന്റെ തിയേറ്റർ റിലീസ് മാറ്റിവെക്കാൻ ഞങ്ങൾ തീരുമാനിച്ചു. മാസ്‌ക് ധരിക്കുക, സുരക്ഷിതരായിരിക്കുക. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി’, നിവിൻ പോളി കുറിച്ചു.
25 കോടി ചെലവിലാണ് തുറമുഖം ഒരുക്കിയിരിക്കുന്നത്. സുകുമാര്‍ തെക്കേപ്പാട്ടാണ് നിര്‍മാണം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം എന്ന ചിത്രത്തിന്റെ പ്രമേയം. സംവിധായകന്‍ രാജീവ് രവി തന്നെയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
ഗോപന്‍ ചിദംബരനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗോപന്‍ ചിദംബരന്റെ അച്ഛന്‍ കെഎം ചിദംബരന്‍ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്‌ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.
നിവിനെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, മണികണ്‌ഠൻ ആചാരി, സുദേവ് നായര്‍, നിമിഷാ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, സെന്തില്‍ കൃഷ്‌ണ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
Most Read: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; ആദ്യ മൽസരം ഇന്ന്