ന്യൂഡെൽഹി: ഇന്ത്യയിൽ എത്തിയ തന്നെ അധികൃതർ തിരിച്ചയച്ചതായി അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള വനിതാ എംപി രംഗീന കാര്‍ഗറിന്റെ ആരോപണം. ഓഗസ്‌റ്റ് 20ന് ഡെൽഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തിരിച്ചയച്ചതെന്ന് എംപി ആരോപിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ അഫ്‌ഗാൻ എംബസിയില്‍ നിന്നുള്ള രേഖയോ ഇല്ലാത്തതിനാണ് എംപിയെ തിരിച്ചയച്ചത്.
അഫ്‌ഗാനിസ്‌ഥാൻ താലിബാൻ ഭീകരരുടെ നിയന്ത്രണത്തിൽ ആയതോടെയാണ് രംഗീന കാര്‍ഗര്‍ ഇന്ത്യയിലെത്തിയത്. എയര്‍പോര്‍ട്ടിലെത്തിയ ഇവരെ രണ്ട് മണിക്കൂറോളം തടഞ്ഞുവെക്കുകയും ശേഷം തിരിച്ചയക്കുകയും ആയിരുന്നുവെന്നാണ് എംപിയുടെ ആരോപണം.
അഫ്‌ഗാനിലെ ഹരാബ് പ്രവിശ്യയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ രംഗീൻ ഇതിനുമുന്‍പും ഇതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പലവതവണ ഡെൽഹിയില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. നയതന്ത്ര പാസ്‌പോര്‍ട്ടുമായാണ് ഇസ്‌താംബൂളിൽ നിന്ന് ദുബായ് വിമാനത്തില്‍ എത്തിയത്. ഇന്ത്യ പ്രവേശനം നിഷേധിച്ചതോടെ ഇവർ ഇസ്‌താംബൂളിലേക്ക് തന്നെ തിരികെ പോയി.
2016ല്‍ ഇന്ത്യയും അഫ്‌ഗാനും തമ്മില്‍ ഉദ്യോഗസ്‌ഥര്‍ക്കായി വിസ ഫ്രീ യാത്രക്ക് വേണ്ടിയുള്ള ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. 2016 ജൂണില്‍ ഇത് നിലവില്‍ വരികയും ചെയ്‌തു. എന്നാല്‍ അന്നത്തെ സാഹചര്യമല്ല ഇന്നെന്നും അഫ്‌ഗാൻ താലിബാന്റെ നിയന്ത്രണത്തില്‍ ആയതിനാലാണ് അവരെ തിരിച്ചയക്കേണ്ടി വന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
Most Read: സംസ്‌ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; നടക്കുന്നത് വ്യാജ പ്രചാരണം- ആരോഗ്യമന്ത്രി