വാടാനപ്പള്ളി: “വെള്ളം വെള്ളം സർവത്ര, തുള്ളി കുടിപ്പാനില്ലത്രേ” എന്ന ചൊല്ല് സത്യമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് തളിക്കുളം ചേർക്കല നിവാസികൾ. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുമ്പോഴും കുടിവെള്ളം കിട്ടാതെ വലയുകയാണ് പ്രദേശത്തെ ഒരു കൂട്ടം ആളുകൾ. കനോലി പുഴയും പാടവും പറമ്പുകളും നിറഞ്ഞൊഴുകി ധാരാളം വെള്ളമുണ്ടെങ്കിലും നാലു മാസമായി ടാപ്പുകളിൽ കുടിവെള്ളം എത്തിയിട്ടില്ല.
കുടിവെള്ള പദ്ധതിക്കായി നിരവധി നിവേദനങ്ങൾ കൊടുത്തെങ്കിലും അവയൊന്നും ഇവിടെ നടപ്പിലായില്ല. പുഴയോരവാസികൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയുടെ ടാപ്പുകളെയാണ്. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിലെ കടുത്ത വേനലിൽ ടാപ്പുകളിൽ വെള്ളം വരാതെയായി. തുടർന്ന് പഞ്ചായത്ത് ഇടപെട്ട് ടെമ്പോയിൽ വെള്ളം എത്തിച്ചു കൊടുക്കുകയായിരുന്നു.
ഈ മേഖലകളിൽ വേനൽക്കാലത്ത് കിണർ നിർമിച്ചാൽ ഉപ്പുവെള്ളമാണ് ലഭിക്കാറുള്ളതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. അതിനാൽ ഇവിടെ കിണർ നിർമിക്കാറില്ല. എന്നാൽ, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കനത്ത മഴ ലഭിക്കുന്ന സാഹചര്യത്തിലും ഇവിടെ ടാപ്പുകളിൽ കുടിവെള്ളം ലഭിക്കാതായതോടെ സ്ഥലത്തെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. തുടർന്ന്, 300 രൂപ മുതൽ മുടക്കിൽ ടാങ്കിലാണ് വെള്ളം എത്തിക്കുന്നത്. പണമില്ലാത്തവർ മഴവെള്ളം ശേഖരിച്ച് കുടിക്കാൻ ഉപയോഗിക്കുന്നു. പ്രദേശവാസികളുടെ ആവശ്യപ്രകാരം തൃശൂർ എം എൽ എ ഗീതാ ഗോപി രണ്ടാഴ്ച മുൻപ് സ്ഥലം സന്ദർശിച്ചിരുന്നു. കുടിവെള്ള പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയെങ്കിലും ഇത് വരെ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണു തളിക്കുളം നിവാസികൾ പറയുന്നത്.