തൃശൂർ: പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ ഇത്തവണത്തെ തൃശൂർ പൂരം ചടങ്ങ് മാത്രമായി ചുരുക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്‌ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്. പൂരപ്പറമ്പിൽ ഇത്തവണ സംഘാടകർ മാത്രം മതിയെന്നും കാണികൾ വേണ്ടെന്നുമാണ് ചർച്ചയിൽ തീരുമാനിച്ചത്.
ഇത്തവണ പൂരം ചമയപ്രദർശനം ഉണ്ടാവില്ല. സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂ. ഈ മാസം 24ആം തീയതി പകൽപ്പൂരം വേണ്ടെന്ന് വച്ചു. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്‌ക്കും. പൂരപ്പറമ്പിൽ സംഘാടകർ മാത്രമേ ഉണ്ടാകൂ. അവിടേക്ക് കാണികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക. ഘടകപൂരങ്ങളുണ്ടാകും. ഇതിന്റെ സംഘാടകർക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. പൂരപ്പറമ്പിൽ കയറുന്ന സംഘാടകർക്കും മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം.
ഡിഎംഒ, കമ്മീഷണർ, കളക്‌ടർ എന്നിവർക്കാണ് പൂരം നടത്തിപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ദേവസ്വങ്ങളെ മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് സൂചന. കാണികളെ ഒഴിവാക്കി പൂരം നടത്താൻ തീരുമാനിച്ചാൽ അത് ആരോഗ്യ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമാകും.
Also Read: മൂവായിരം കോടിയോളം വിലവരുന്ന ലഹരി മരുന്നുമായി ബോട്ട് പിടിയില്‍