പെരിങ്ങോം: കിടത്തി ചികിൽസയും വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനവും മുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അധികൃതർ പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് നേരെ കണ്ണടക്കുകയാണ്. 10 വർഷം മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയ ആശുപത്രിയിൽ കിടത്തി ചികിൽസ പേരിന് മാത്രമായിരുന്നു. മലയോര മേഖലകളിൽ നിന്നും ചികിൽസ തേടിയെത്തുന്ന രോഗികൾ നിരാശയോടെ മടങ്ങുന്നത് പതിവാണ്. വൈകിട്ട് 6 കഴിഞ്ഞാൽ ആശുപത്രി പൂർണമായും അടച്ചിടുന്നതും ആളുകളെ വലക്കുന്നു.
പെരിങ്ങോം ആശുപത്രിയോടുള്ള അവഗണന അധികൃതർ അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. പയ്യന്നൂർ ബ്‌ളോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ജനപ്രതിനിധികൾ താൽപര്യം കാണിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ നേരിട്ടെത്തിയാണ് ആശുപതിയുടെ ശിലാസ്‌ഥാപനം നിർവഹിച്ചത്. എന്നാൽ ഇപ്പോൾ ആശുപത്രി സമുച്ചയത്തിന്റെ ശിലാഫലകം പോലും കാണാനില്ല. ആശുപത്രിക്കായി 12 കോടി അനുവദിച്ചതായി മന്ത്രി പ്രഖ്യാപനവും നടത്തിയിരുന്നു.
ആശുപത്രി നോട്ടീസ് ബോർഡിൽ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ ഒൻപതിലധികം ഡോക്‌ടർമാരുടെ പേരുണ്ടെങ്കിലും സേവനം ലഭിക്കുന്നത് ഒന്നോ രണ്ടോ പേരിൽ നിന്ന് മാത്രമാണെന്ന് നാട്ടുകാർ പറയുന്നു. വിഷയം അടിയന്തരമായി പരിഗണിച്ച് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read: നിർബന്ധിത ക്വാറന്റെയ്‌ൻ; പ്രതിഷേധവുമായി പ്രവാസി മലയാളികൾ