കാബൂൾ: അഫ്‌ഗാനിലെ ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ലെന്ന് താലിബാൻ. യുഎസ് പ്രതിനിധി സംഘങ്ങളുമായി ദോഹയിൽ നടന്നുവരുന്ന കൂടിക്കാഴ്‌ചക്കിടെ മാദ്ധ്യമങ്ങളോടാണ് താലിബാൻ ഇക്കാര്യം പറഞ്ഞത്. അഫ്‌ഗാനിലെ സൈനിക പിൻമാറ്റത്തിനു ശേഷം ആദ്യമായാണ് യുഎസ് സംഘം താലിബാനുമായി നേരിട്ട് ചർച്ച നടത്തുന്നത്. രാജ്യത്തെ ഭീകരവാദം, വിദേശ പൗരൻമാരെ ഒഴിപ്പിക്കുക തുടങ്ങിയ വിഷയങ്ങളാണ് കൂടിക്കാഴ്‌ചയിൽ സംസാര വിഷയമായത്.
താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം അഫ്‌ഗാനിൽ ഐഎസ് ഭീകരർ ശക്‌തമായ ആക്രമണമാണ് നടത്തുന്നത്. എന്നാൽ ഐഎസിനെ സ്വന്തം നിലക്കു തന്നെ നേരിടുമെന്നും യുഎസ് സഹായം വേണ്ടെന്നുമാണ് താലിബാൻ നിലപാട്. തുടർന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘവുമായും താലിബാൻ ചർച്ച നടത്തുമെന്നാണ് റിപ്പോർട്. അഫ്ഗാന് മാനുഷിക സഹായം ലഭ്യമാക്കുകയാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം.
Read also: സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി