ന്യൂഡെല്‍ഹി: കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി. യെദിയൂരപ്പയോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ല എന്നും നിലവില്‍ പ്രചരിക്കുന്നതൊക്കെ മാദ്ധ്യമങ്ങള്‍ ഉണ്ടാക്കിയ കഥകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സ്‌ഥാനത്തു നിന്ന് യെദിയൂരപ്പയെ മാറ്റി പ്രല്‍ഹാദ് ജോഷിക്ക് ചുമതല നൽകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം നേതൃത്വം എടുത്തതായി തനിക്ക് യാതൊരു സൂചനയുമില്ലെന്ന് പ്രല്‍ഹാദ് പറഞ്ഞു. മാദ്ധ്യമങ്ങള്‍ മാത്രമാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതെന്നും ജോഷി പറഞ്ഞു. തങ്ങള്‍ക്ക് ഹൈക്കമാൻഡില്ലെന്നും ദേശീയ നേതൃത്വമാണ് ഉള്ളതെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി.
യെദിയൂരപ്പയുടെ കാര്യത്തില്‍ പാര്‍ട്ടി വ്യക്‌തമായൊരു ഉത്തരം ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ താന്‍ ബിജെപിയുടെ വിശ്വസ്‌തനായ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി മര്യാദകളെ എല്ലാവരും ബഹുമാനിക്കണം എന്നുമാണ് യെദിയൂരപ്പയുടെ പ്രതികരണം. എല്ലാവരോടും പാര്‍ട്ടിയുടെ രീതികളും മര്യാദകളും പാലിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും അവ ലംഘിച്ചുകൊണ്ട് പ്രതിഷേധമോ മറ്റു അച്ചടക്കലംഘനങ്ങളോ നടത്തരുതെന്നും പാര്‍ട്ടിയെ അപമാനിക്കുകയോ നാണം കെടുത്തുകയോ ചെയ്യരുതെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.
പദവി ഒഴിയാൻ യെദിയൂരപ്പ തന്നെ തയ്യാറെടുക്കുന്നുവെന്ന സൂചന ബിജെപിക്ക് ആശ്വാസമാകുകയാണ്. യെദിയൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന ബിജെപിയിലെ മറുപക്ഷം പലതവണ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. മന്ത്രിഭയ്‌ക്കകത്ത് നേതൃമാറ്റം വന്നാല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും ബിജെപിയിലെത്തി മന്ത്രിസ്‌ഥാനം നേടിയ നേതാക്കള്‍ സുരക്ഷിതർ ആയിരിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ബിജെപിയെ അധികാരത്തില്‍ എത്താന്‍ സഹായിച്ചവരെ കൈവെടിയില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.
Read also: ബംഗ്‌ളാദേശിന് 200 മെട്രിക് ഓക്‌സിജനുമായി ഇന്ത്യ; ട്രെയിൻ പുറപ്പെട്ടു