റിയാദ്: സൗദി അറേബ്യയില്‍ ആദ്യ ഒമൈക്രോൺ വൈറസ് ബാധ റിപ്പോർട് ചെയ്‌തു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനാണ് രോഗബാധ സ്‌ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തെയും ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ക്വാറന്റെയ്നിൽ ആക്കിയിട്ടുണ്ട്. എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
നേരത്തെ ജപ്പാനിലും ബ്രസീലിലും ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചിരുന്നു. അടുത്തിടെ രാജ്യത്ത് എത്തിയ നമീബിയന്‍ നയതന്ത്രജ്‌ഞനാണ് ജപ്പാനില്‍ രോഗം സ്‌ഥിരീകരിച്ചത്. ആദ്യ കേസ് സ്‌ഥിരീകരിച്ചതിന് പിന്നാലെ ജപ്പാന്‍ അതിർത്തികള്‍ അടച്ചു. വിദേശ സന്ദർശകർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ബ്രസീലില്‍, ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് യാത്രക്കാരിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ദമ്പതികളായ 41 വയസുള്ള പുരുഷനും 37കാരിയായ സ്‌ത്രീക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. നവംബർ 23ന് ബ്രസീലിലെത്തിയ ഇവർ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു മടങ്ങുന്നതിനായി നവംബർ 25ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. ഇതോടെ ലാറ്റിനമേരിക്കയില്‍ ഒമൈക്രോൺ ബാധ സ്‌ഥിരീകരിക്കുന്ന ആദ്യ രാജ്യമായി ബ്രസീല്‍.
ഫ്രാന്‍സില്‍ വിദൂര ദ്വീപ് പ്രദേശമായ റീയൂണിയനിലും ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. നവംബർ 20ന് ദക്ഷിണാഫ്രിക്കയിലെ മൊസാംബിക്കിൽ നിന്നും റീയൂണിയനിലേക്ക് മടങ്ങിയെത്തിയ ആളിലാണ് രോഗം സ്‌ഥിരീകരിച്ചത് എന്ന് അധികൃതർ അറിയിച്ചു.
Most Read: വിദേശ ഫണ്ട് തട്ടിപ്പ്; എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ 4 പേർക്കെതിരെ സിബിഐ കുറ്റപത്രം