കൊച്ചി: നാലുപേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുകയാണ് എറണാകുളം ജില്ല. ഹൈ റിസ്‌ക് പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരും ഏഴ് ദിവസത്തെ കർശന ക്വാറന്റെയ്‌ൻ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടു. ഒമൈക്രോൺ സ്‌ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയ യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ടുപേരും നെഗറ്റീവാണ്.
ഈ മാസം ഏഴിന് രാവിലെയാണ് ഉദയംപേരൂർ സ്വദേശിയായ യുവാവ് വിദഗ്‌ധ ചികിൽസക്ക് വേണ്ടി കോംഗോയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയത്. കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ തന്നെ ഇയാൾക്ക് കോവിഡ് പരിശോധന ഉണ്ടായിരുന്നില്ല. ഒൻപതാം തീയതി തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ഒരു ശസ്‌ത്രക്രിയയ്‌ക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പതിനൊന്നിന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
ഏഴ് മുതൽ പതിനൊന്ന് വരെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രി, പാലാരിവട്ടത്തെ ഹോട്ടൽ, മരടിലെ ഷോപ്പിംഗ് മാൾ എന്നിവിടങ്ങൾ ഇയാൾ സന്ദർശിച്ചിരുന്നു. സ്വകാര്യ ബസിലും ഊബറിലും യാത്ര ചെയ്‌തു. രണ്ട് ഊബർ ഡ്രൈവർമാരും നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ഇയാളുടെ സഹോദരന്റെയും സുഹൃത്തിനെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. വിപുലമായ സമ്പർക്ക പട്ടികയും ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കും ക്വാറന്റെയ്‌ൻ വ്യവസ്‌ഥകൾ കർശനമാക്കി. ക്വാറന്റെയ്‌ൻ വ്യവസ്‌ഥകൾ പാലിക്കുന്നുണ്ടോ എന്ന് ആരോഗ്യവകുപ്പിലെ സർവൈലൻസ് വിഭാഗം നിരീക്ഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ വി ജയശ്രീ പറഞ്ഞു. ഒരു സ്‌ഥലത്ത് കൂടുതൽ പേർ ഒന്നിച്ച് പോസിറ്റീവാകുകയാണെങ്കിൽ അവരുടെയെല്ലാം സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്ക് അയക്കും. അത്തരം പ്രദേശങ്ങളെ കോവിഡ് ക്‌ളസ്‌റ്ററുകൾ ആക്കാനും തീരുമാനമുണ്ട്. ജില്ലയിലെ കോവിഡ് വാക്‌സിനേഷനും ഊർജിതമാക്കും. ഇതിന്റെ ഭാഗമായി നാളെ മുതൽ 20ആം തീയതി വരെ തീവ്ര വാക്‌സിൻ യജ്‌ഞം നടത്താനാണ് തീരുമാനം.
Also Read: ആവശ്യമായ ഉറപ്പുകൾ ലഭിച്ചു; പിജി ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു