തിരുവനന്തപുരം: നൂറുദിന കർമ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്ത് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്‌തുമസ് കാലത്തും അതേ തന്ത്രവുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഓണക്കാലത്ത് സർക്കാർ പ്രഖ്യാപിച്ച പരിപാടികളിൽ മിക്കതും നടപ്പാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
അര ലക്ഷം പേർക്ക് തൊഴിൽ, അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, കയർ മേഖലയിൽ ഓരോ ദിവസവും യന്ത്രവൽകൃത ഫാക്‌ടറികൾ തുറക്കും, രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കും, ഒന്നര ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകും തുടങ്ങിയ മോഹനവാഗ്‌ദാനങ്ങൾ നൽകിയെങ്കിലും അവയൊന്നും നടപ്പാക്കിയില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അന്ന് പ്രഖ്യാപിച്ച നൂറുദിന കർമ പദ്ധതി നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ, അത് എവിടെയാണ് നടപ്പാക്കിയതെന്ന് മാത്രം ആർക്കും അറിയില്ല. വീണ്ടും അര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്യുന്നു. ഇത് ആരെ കബളിപ്പിക്കാനാണ്- ചെന്നിത്തല ചോദിക്കുന്നു. പിഎസ്‌സി റാങ്ക് ലിസ്‌റ്റുകൾ കൂട്ടത്തോടെ റദ്ദാക്കിയ ശേഷം പിൻവാതിൽ വഴി ഇഷ്‌ടക്കാരെ തിരുകി കയറ്റിയ സർക്കാരാണ് ജനങ്ങളെ കബളിപ്പിക്കാൻ വീരവാദം മുഴക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
രണ്ടായിരം കോടിയുടെ തീരദേശ പാക്കേജ്, അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജ്, രണ്ടായിരം കോടിയുടെ വയനാട് പാക്കേജ്, ആയിരം കോടിയുടെ കുട്ടനാട് പാക്കേജ് തുടങ്ങിയ പ്രഖ്യാപനങ്ങൾ കഴിഞ്ഞ ബജറ്റിൽ ഉണ്ടായിരുന്നു. പക്ഷേ, അവയൊന്നും നടപ്പാക്കിയിട്ടില്ല. അതുപോലെ തന്നെയുള്ള തട്ടിപ്പാണ് നൂറുദിന പദ്ധതികളെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also Read: പട്ടികവര്‍ഗ വിഭാഗക്കാരുടെ വായ്‌പക്ക് 5 കോടിയുടെ അധിക ഗ്യാരന്റി അനുവദിച്ചു