കണ്ണൂർ: ജില്ലയിൽ ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് വെള്ളിയാഴ്‌ച ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളക്കെട്ട് തുടങ്ങിയവ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതയും മുൻകരുതലും സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും, നദീതീരങ്ങളിലും, മലയോര മേഖലയിൾ ഉള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശക്‌തമായ മഴ ലഭിച്ച ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലവിൽ മഴ തുടരുകയാണ്. കടലാക്രമണം ശക്‌തമാകാൻ സാധ്യത ഉള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. കൂടാതെ തീരദേശങ്ങളിൽ താമസിക്കുന്നവർ അവശ്യമായ ഘട്ടങ്ങളിൽ മറ്റ് വീടുകളിലേക്ക് മാറി താമസിക്കുകയും, മൽസ്യ ബന്ധനോപാധികൾ സുരക്ഷിതമായി വെക്കുകയും ചെയ്യണം. കടലോര മേഘലയിൽ ശക്‌തമായ കാറ്റ് വീശാനും സാധ്യത ഉണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്‌തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വേണ്ടിവന്നാൽ മാറി താമസിക്കണം.
കൂടാതെ, സ്വകാര്യ-പൊതു സ്‌ഥലങ്ങളിൽ അപകടാവസ്‌ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്‌റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണം. കൂടാതെ മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരവും ജില്ലയിൽ നിരോധിച്ചിട്ടുണ്ട്.
Read Also: രാജ്യത്ത് കോവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ 30,093 രോഗികൾ