കാസർഗോഡ്: പാലായി ഷട്ടർ കം ബ്രിഡ്‌ജിന്റെ നിർമാണം പൂർത്തിയായതോടെ അനുബന്ധമായി വിപുലമായ കുടിവെള്ള പദ്ധതിയും നടപ്പിലാക്കുന്നു. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾക്കും സമീപ പഞ്ചായത്തുകൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ അറിയിച്ചു.
കേരള ജല അതോറിറ്റിക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രാരംഭ സർവേ നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ജലജീവൻ മിഷനുമായി ബന്ധപ്പെട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കിനാനൂർ കരിന്തളം പഞ്ചായത്തിൽ കിണർ കുഴിക്കാനും ജലസേചന സംഭരണി നിർമിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സർവേ നടപടി പൂർത്തിയാക്കി കുടിവെള്ള മിഷന്റെ അംഗീകാരം ലഭിച്ചാൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പാലക്കാട് ആസ്‌ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് സർവേയുടെ ടെൻഡർ ചുമതല ഉള്ളത്. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് പരിതികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
62 കോടി രൂപാ ചിലവിൽ നബാർഡിന്റെ സഹായത്തോടെ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഉൽഘാടനം കോവിഡ് പ്രതിസന്ധിയെ തുടർന്ന് നീട്ടിവെച്ചിരിക്കുകയാണ്. വടക്കേ മലബാറിൽ ജലസേചന വകുപ്പ് നടത്തിയ ഏറ്റവും വലിയ പദ്ധതിയാണ് പാലായി ഷട്ടർ കം ബ്രിഡ്‌ജ്.
Read Also: പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്; കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്ന് ആവശ്യം