കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. സ്‌ഫോടനം നടക്കുന്ന സമയത്ത് അമൽ സ്‌ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മിഥുൻ ബോംബ് നിർമിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പോലീസ് പറയുന്നു.
അതേസമയം, ബോംബ് സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ കണ്ണൂരിലെ വിവിധയിടങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന നടന്നുവരികയാണ്. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്‌ച കണ്ണൂർ-കോഴിക്കോട് അതിർത്തി പ്രദേശങ്ങളിലും ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു.
ഇവിടെ നിന്ന് പൊട്ടാത്ത ബോംബുകൾ കണ്ടെടുത്തിരുന്നു. പാനൂർ സ്‌ഫോടനത്തിന് പിന്നാലെ സംസ്‌ഥാനമാകെയും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്. അതേസമയം, പാനൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ബോംബ് നിർമിക്കാൻ മുൻകൈയെടുത്ത ഷിജാൽ, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
പാനൂർ കുന്നോത്ത് പറമ്പിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് ബോംബ് കാട്ടിന്റവിട ഷെറിൻ (31) ആണ് മരിച്ചത്. സ്‌ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
കേസിൽ അറസ്‌റ്റിലായ മൂന്ന് സിപിഎം പ്രവർത്തകരുമായി ഇന്ന് സ്‌ഫോടനം നടന്നിടത്ത് പോലീസ് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്‌റ്റിലായ മൂന്ന് സിപിഎം പ്രവർത്തകരുമായി ഇന്ന് സ്‌ഫോടനം നടന്നിടത്ത് പോലീസ് തെളിവെടുപ്പ് നടത്തും. സിപിഎം പ്രവർത്തകരായ അതുൽ, അരുൺ, ഷിബിൻ ലാൽ എന്നിവരാണ് അറസ്‌റ്റിലായിരിക്കുന്നത്. സായൂജ് എന്നൊരാൾ കൂടി പോലീസ് കസ്‌റ്റഡിയിലുണ്ട്.
അതിനിടെ, കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തി. പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എംഎൽഎ കെപി മോഹനനും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ഷെറിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സിപിഎം ആവർത്തിക്കുന്നതിന് ഇടേയാണ് പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ ഷെറിന്റെ വീട്ടിലെത്തിയത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!