ദുബൈ: ഉല്‍ഘാടന മൽസരത്തിൽ മുംബൈക്ക് എതിരെ വെടിക്കെട്ട് നടത്തിയ ചെന്നൈ കഴിഞ്ഞ രണ്ട് മൽസരവും പരാജയപ്പെട്ടു. ഐപിഎല്‍ ഉല്‍ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നടത്തിയ വിജയത്തുടക്കം അത്ര നിസ്സാരമായ കളിയായിരുന്നില്ല. പക്ഷെ പിന്നീട് ഇന്നത്തേത് ഉള്‍പ്പടെ ചെന്നൈ നേരിട്ട രണ്ടു കളികളിലും വളരെ മോശം പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. ഈ സീസണിലെ തങ്ങളുടെ മൂന്നാം മൽസരമാണ് ഇന്ന് ഡെല്‍ഹി ക്യാപിറ്റല്‍സുമായി ഉണ്ടായത്. 44 റണ്‍സിന്റെ കീഴടങ്ങലുമായാണ് ചെന്നൈ ഗ്രൗണ്ട് വിട്ടത്.
Most Read: ലഹരികുരുക്കില്‍ ദീപികയും: ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്‌സ്
മനോഹരമായ വിജയം എന്നൊന്നും അവകാശപ്പെടാൻ കഴിയില്ലെങ്കിലും, ഡെല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിന്നുണ്ടായത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡെല്‍ഹി ക്യാപിറ്റല്‍സ് 20 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 175 റണ്‍സ് നേടിയിരുന്നു. രണ്ടാമത് ബാറ്റ് ചെയ്‌ത ചെന്നൈക്ക് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 131 റണ്‍സ് മാത്രമാണ് നേടാനായത്. പൃഥ്വി ഷാ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഡെല്‍ഹി മികച്ച സ്‌കോറിലെത്തിച്ചത്.
ഓപണര്‍ പൃഥ്വി ഷായാണ് ഡെല്‍ഹിയുടെ ടോപ് സ്‌കോറര്‍. 43 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സുമടക്കം 64 റണ്‍സാണ് പൃഥ്വി നേടിയത്. പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് ഡെല്‍ഹിക്ക് നല്‍കിയത്. 70 പന്തില്‍ നിന്ന് 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
27 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്ത ധവാനെ പീയുഷ് ചൗളയാണ് മടക്കിയത്. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് ഡെല്‍ഹിയുടെ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 58 റണ്‍സാണ് ഡെല്‍ഹിക്ക് നല്‍കിയത്.
22 പന്തില്‍ 26 റണ്‍സെടുത്ത ശ്രേയസ് അയ്യരെ മനോഹരമായ ഡൈവിംഗ് ക്യാച്ചിലൂടെ ധോണി പുറത്താക്കിയത് ആരാധകര്‍ക്ക് വലിയ ആവേശം നല്‍കി. പക്ഷെ, മറുപടി ബാറ്റിംഗിനിറങ്ങിയ ‘ധോണിയുടെ ചെന്നൈ’ ദയനീയമായാണ് കളിച്ചത്. ഒട്ടും താല്‍പ്പര്യമില്ലാത്ത കളി! 35 പന്തില്‍ 43 റണ്‍സ് നേടിയ സുപ്ലെസി മാത്രമാണ് ചെന്നൈക്ക് വേണ്ടി അല്‍പ്പമെങ്കിലും കളിച്ചത്.