കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത്. ലഹരിമരുന്ന് ഇടപാടിലെ പണം മാറ്റിയെടുക്കാനാണ് കമ്പനിയെന്ന് സംശയമുണ്ട്. കേസ് അട്ടിമറിക്കാൻ ബിജെപിയുടെ സഹായമുള്ളതിനാലാണ് കേരളത്തിൽ അന്വേഷണം നടക്കാത്തതെന്നും ഫിറോസ് ആരോപിച്ചു. തുടർന്ന് ഇതേ പറ്റി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ബിനീഷിന് ലൈസൻസ് ലഭിക്കുന്നത് 2015 ൽ ബിജെപി അധികാരത്തിലിരിക്കുമ്പോഴാണ്. മണി എക്സ്ചേഞ്ച് കമ്പനി ആരംഭിക്കാൻ ലൈസൻസ് ലഭിക്കുക എളുപ്പമല്ല. സിപിഎം നേതാവിന്റെ മകന് ഏത് തരത്തിലാണ് ലൈസൻസ് ലഭിച്ചതെന്ന് അന്വേഷിക്കണം. കമ്പനിയിലുള്ള ഇടപാടുകൾ എന്തൊക്കെയാണെന്നും ഏതെല്ലാം വിദേശ കറൻസികളിലുള്ള ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നും അന്വേഷിക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.
കൂടാതെ 2018 ൽ തിരുവനന്തപുരത്ത് ആരംഭിച്ച യുഎഫ്എക്സ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ മൂന്ന് ഡയറക്ടർമാരിൽ ഒരാൾ ബിനീഷിന്റെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എൻഫോഴ്സ്മെന്റിനു നൽകിയ പരാതിയിൽ പറയുന്ന കമ്പനിയാണിത്. ഇവർക്ക് ബിനീഷുമായുള്ള ബന്ധം അന്വേഷിക്കണമെന്നും യുഎഇ കോൺസുലേറ്റുമായുള്ള ഇടപാടിൽ ബിനീഷ് ഇടനിലക്കാരനാണെന്നും ഫിറോസ് ആരോപിച്ചു.