മലപ്പുറം: നാട്ടിൽ അനുദിനം പെരുകുന്ന കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണമായ മദ്യം, മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കളുടെ ലഭ്യത കുറക്കാനാവശ്യമായ നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്തിന്റെ ‘ഇമാം കോണ്‍ഫറന്‍സ്’ പ്രമേയം ആവശ്യപ്പെട്ടു.
‘ഇതിന് വിരുദ്ധമായ എല്ലാ നയ സമീപനങ്ങളും സ്വൈരജീവിതം തകർക്കും. അത് കൊണ്ടുതന്നെ ഇത്തരം സമീപനങ്ങൾ എതിർക്കപ്പെടേണ്ടതാണ്.’ -പ്രമേയം പറയുന്നു. കൊണ്ടോട്ടി ബുഖാരി ക്യാമ്പസിലും തിരൂരങ്ങാടി കൊളപ്പുറം എ.ആർ നഗർ മദ്രസ ഓഡിറ്റോറിയത്തിലുമായാണ് ഇമാം കോൺഫറൻസ് നടന്നത്.
‘കാലങ്ങളായി നാട്ടിൽ നിലനിൽക്കുന്ന മദ്യ വിതരണ സംവിധാനങ്ങളുടെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന നടപടികൾ ഒരു കാരണവശാലും ഉണ്ടായിക്കൂടാ. വളർന്ന് വരുന്ന വിദ്യാർഥി സമൂഹത്തിന്റെയും യുവജനങ്ങളുടെയും ആരോഗ്യ സമ്പത്തിനാകണം നാം ഊന്നൽ നൽകേണ്ടത്.’ ‘ഇമാം കോണ്‍ഫറന്‍സ്’ പ്രമേയം വ്യക്‌തമാക്കി.
‘വിശ്വാസി സമൂഹത്തെ നേരിന്റെ വഴിയിൽ നിന്നും വ്യതിചലിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് ചുറ്റിലും നടക്കുന്നത്. ഇതിന് വർഗീയ-മതനിരാസ-മനുഷ്യത്വവിരുദ്ധ-സ്വതന്ത്ര ചിന്തയുടെ പിന്തുണയുമുണ്ട്. ഇത്തരം കാര്യങ്ങളിൽ അവസരോചിതമായ ഇടപെടൽ നടത്തി വിശ്വാസി സമൂഹത്തിന് കാവലും അവബോധവും നൽകാൻ കേരള മുസ്‌ലിം ജമാഅത്തും അതിന്റെ പോഷക ഘടകങ്ങളും ബാധ്യസ്‌ഥരാണ്. ഇതിനാവശ്യമായ മുൻകരുതലുകളുടെ ഭാഗമായാണ് ‘ഇമാം കോണ്‍ഫറന്‍സ്’ സംഘടിപ്പിച്ചത് -സംഘടനാ നേതൃത്വം വിശദീകരിച്ചു.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം