ചെന്നൈ: കര്‍ഷക സമരം ആരംഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും കർഷകരുടെ പ്രശ്‌നങ്ങൾക്ക് ചെവികൊടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി കേരളം മുതല്‍ അസം വരെ യാത്രചെയ്യുമെന്നും, എന്നാല്‍ 20 കിലോമീറ്റര്‍ അപ്പുറത്ത് ഡെല്‍ഹി അതിര്‍ത്തിയിലുള്ള കര്‍ഷകരെ കാണില്ലെന്നുമായിരുന്നു ചിദംബരത്തിന്റെ വിമർശനം.
പ്രതിഷേധിക്കുന്ന കര്‍ഷകരെ ശത്രുക്കളായി കാണുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെന്ന് പി ചിദംബരം ആരോപിച്ചു. ഇത്രയൊക്കെ കർഷക വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്‌തിട്ടും കര്‍ഷകരുടെ വരുമാനം താന്‍ ഇരട്ടിയാക്കിയെന്ന് പ്രധാനമന്ത്രി അവകാശപ്പെടുമെന്നും പി ചിദംബരം കൂട്ടിച്ചേര്‍ത്തു. ഇതുമാത്രമല്ല ആകെ ആറു ശതമാനം കര്‍ഷകര്‍ക്ക് മാത്രമാണ് നിലവില്‍ താങ്ങുവില ലഭിക്കുന്നുള്ളൂ എന്നിരിക്കേ എല്ലാവര്‍ക്കും താങ്ങുവില ലഭിക്കുമെന്ന് അയാള്‍ പറയുകയും ചെയ്യുമെന്ന് ചിദംബരം പറഞ്ഞു.
കര്‍ഷക സമരത്തില്‍ കേന്ദ്രം ഇതുവരെയും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വലിയ രീതിയില്‍ വിമര്‍ശനം ഉയരുന്നതിനിടയിലാണ് ചിദംബരത്തിന്റെ പ്രതികരണം. അതേസമയം മഞ്ഞും തണുപ്പും മറികടന്ന് കർഷക സമരം 95ആം ദിവസത്തിലേക്ക് കടന്നു. നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിൽ തന്നെയാണ് കർഷകർ.
Read also: പിന്നോട്ടില്ല; രാജ്യ വ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ തുടരും