ന്യൂഡെൽഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് സ്‌ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തില്ല. അധിര്‍ രഞ്‌ജന്‍ ചൗധരിക്ക് പകരം രാഹുലിനെ നേതൃസ്‌ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് പാര്‍ടി വൃത്തങ്ങള്‍ അറിയിച്ചു. രാഹുൽ സ്‌ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിൽ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ പാർട്ടി നേതാക്കൾ യോഗം ചേരും. മറ്റന്നാളാണ് പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ യോഗം ചേരുക.
ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിലൊരാളെ പകരം നേതാവാക്കാനാണ് ആലോചന. നേരത്തെ കോണ്‍ഗ്രസില്‍ പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട നേതാക്കളിൽ ഉള്‍പ്പെട്ടവരാണ് ഇരുവരും.
അധിര്‍ രഞ്‌ജന്‍ ചൗധരിയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് അധിറിനെ മാറ്റാനുള്ള ആലോചന സജീവമായത്.
വര്‍ഷകാല സമ്മേളനത്തിനായി ജൂലൈ 19നാണ് ലോക്‌സഭ ആരംഭിക്കുന്നത്. അതിനു മുമ്പായി പുനഃസംഘടന നടത്താനാണ് കോണ്‍ഗ്രസ് നീക്കം. കെസി വേണുഗോപാലിന് പൊളിറ്റിക്കല്‍ അഫയേഴ്‌സ് സെക്രട്ടറി പദവി ലഭിക്കുമെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷ സ്‌ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഗണിക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയാകാനും സാധ്യതയുണ്ട്.
Most Read: സ്‌ത്രീധന, പീഡന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണം; ഡിജിപി