തിരുവനന്തപുരം: സംസ്‌ഥാനത്ത് പലയിടത്തും മഴ കനക്കുന്നതിനിടെ 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച വരെ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റും കാലവർഷത്തിന് അനുകൂലമായ സാഹചര്യവുമാണ് സംസ്‌ഥാനത്ത് മഴ ശക്‌തി പ്രാപിക്കാൻ കാരണം. മലപ്പുറം, വയനാട്, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിൽ ഒഴികെ മറ്റെല്ലായിടത്തും മഴ കനക്കുകയാണ്.
തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ തുടരുകയാണ്. കനത്ത മഴയിൽ വിതുരയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ മുകൾഭാഗം ഒലിച്ചുപോയി. വർക്കലയിൽ ഒരു വീട് തകർന്നു. തീര പ്രദേശങ്ങളിൽ കടലാക്രമണവും കടൽകയറ്റവും രൂക്ഷമാകുകയാണ്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
മഴ ശക്‌തമായതിനെ തുടർന്ന് ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുളളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. കുരുമ്പൻമൂഴി, പമ്പ, റാന്നി വലിയതൊട്ടിലും ജലനിരപ്പ് ഉയർന്നു.
കോട്ടയം, എറണാകുളം ജില്ലകളിൽ മഴ തുടരുകയാണ്. കോട്ടയത്ത് മഴയോടൊപ്പം കാറ്റും ശക്‌തമാണ്. തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിലും കനത്ത കഴയാണ് ലഭിക്കുന്നത്.
Read also: വിദേശമദ്യം കടത്താൻ ശ്രമം; 466 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ