ജയ്‌പൂർ: വിവാഹ രജിസ്‌ട്രേഷൻ നിയമങ്ങളിൽ ഭേദഗതിയുമായി രാജസ്‌ഥാൻ. പുതിയ ഭേദഗതി പ്രകാരം ശൈശവവിവാഹം ഉൾപ്പടെ എല്ലാ വിവാഹങ്ങളും രജിസ്‌റ്റർ ചെയ്യണമെന്നാണ് സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കുന്നത്. ഇത് സംബന്ധിച്ച ബിൽ നിയമസഭ പാസാക്കുകയും ചെയ്‌തു. ഭേദഗതി പ്രകാരം ശൈശവ വിവാഹം കഴിഞ്ഞതിന് ശേഷം 30 ദിവസത്തിനകം വിവാഹം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറണമെന്നാണ് വ്യക്‌തമാക്കുന്നത്.
പുതിയ നിയമമനുസരിച്ച് വിവാഹ രജിസ്ട്രേഷന്‍ ഓഫിസറെയും ബ്ളോക്ക് രജിസ്ട്രേഷന്‍ ഓഫിസറെയും നിയമിക്കും. നേരത്തെ വിവാഹ രജിസ്‌ട്രേഷന് ഡിഎംആര്‍ഒക്ക് മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. കൂടാതെ വിവാഹ സമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18 വയസിന് താഴെയും ആണ്‍കുട്ടിയുടെ പ്രായം 21 വയസിന് താഴെയും ആണെങ്കിൽ, 30 ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രജിസ്ട്രേഷന്‍ ഓഫിസറെ അറിയിക്കണമെന്ന് ബില്ലില്‍ വ്യക്‌തമാക്കുന്നുണ്ട്.
അതേസമയം നിയമ ഭേദഗതിക്കെതിരെ ശക്‌തമായ പ്രതിഷേധവുമായി മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ശൈശവ വിവാഹത്തിന് നിയമസാധുത നല്‍കുന്ന തരത്തിലാണ് ബില്ലെന്ന് ആരോപിച്ച പ്രതിപക്ഷം, ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്‌തു. കൂടാതെ നിയമസഭയുടെ ചരിത്രത്തില്‍ ഈ ബില്‍ കറുത്ത അധ്യായം രചിച്ചെന്നും ബിജെപി എംഎല്‍എ അശോക് ലഹോട്ടി വ്യക്‌തമാക്കി.
എന്നാൽ പുതിയ ഭേദഗതിയിൽ ഒരിടത്തും ശൈശവ വിവാഹത്തിന് സാധുത ഉള്ളതായി വ്യക്‌തമാക്കുന്നില്ലെന്നും, സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് നിയമഭേദഗതിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റ് നിയമപരമായ രേഖയാണ്. വിധവയായ ഒരാള്‍ക്ക് ഈ രേഖയുടെ അഭാവത്തില്‍ യാതൊരു സര്‍ക്കാന്‍ ആനുകൂല്യങ്ങളും ലഭിക്കില്ല. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് പുതിയ നടപടിയെന്നും സർക്കാർ കൂട്ടിച്ചേർത്തു.
Read also: ഒക്‌ടോബർ മുതൽ കുഞ്ഞുങ്ങൾക്ക് ‘പിസിവി’ വാക്‌സിനും; ആരോഗ്യമന്ത്രി