ലക്‌നൗ: അയോധ്യയിലെ രാമ ജൻമഭൂമി കോംപ്‌ളക്‌സിലേക്ക് പോകുന്ന റോഡിന് കല്യാൺ സിങ് മാർഗ് എന്ന് പേരിടുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കഴിഞ്ഞ ദിവസം അന്തരിച്ച യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിനോടുള്ള ആദര സൂചകമായാണിത്.
ലക്‌നൗ, പ്രയാഗ്രാജ്, ബുലന്ദ്‌ഷഹർ, അലിഗഡ് എന്നിവിടങ്ങളിൽ ഓരോ റോഡിനും കല്യാൺ സിങ്ങിന്റെ പേര് നൽകാനുള്ള നിർദ്ദേശം സമർപ്പിക്കുമെന്നും മൗര്യ പറഞ്ഞു. അലിഗഡ് വിമാനത്താവളത്തിന് കല്യാൺ സിങ്ങിന്റെ പേര് നൽകണമെന്ന് നിരവധി ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൗര്യ ഇക്കാര്യം വ്യക്‌തമാക്കിയത്. വിഷയം ചർച്ച ചെയ്യാൻ മന്ത്രിസഭാ യോഗം ഉടൻ ചേരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന കല്യാണ്‍ സിങ് ശനിയാഴ്‌ച രാത്രിയാണ് അന്തരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കൾ ഞായറാഴ്‌ച ലക്‌നൗവിൽ എത്തി ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
അതേസമയം, കല്യാൺ സിങ്ങിന്റെ മൃതശരീരത്തിൽ പുതപ്പിച്ച ദേശീയ പതാകയുടെ മുകളിൽ ബിജെപിയുടെ പതാക വിരിച്ചത് വിവാദം സൃഷ്‌ടിച്ചു. പ്രതിപക്ഷ നേതാക്കളടക്കം രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലുള്ള സമീപനമാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് ആക്ഷേപം.
Also Read: മധ്യപ്രദേശിൽ വഴിയോര കച്ചവടക്കാരന് നേരെ ആൾകൂട്ട മർദ്ദനം; സാധനങ്ങൾ കൊള്ളയടിച്ചു