കോഴിക്കോട്: രാമനാട്ടുകരയിൽ വാഹനാപകടം നടന്ന സ്‌ഥലത്ത് നിന്ന് സ്വര്‍ണക്കവര്‍ച്ചാ സംഘത്തലവന്‍ സൂഫിയാന്‍ രക്ഷപ്പെട്ടത് അപകടം നടന്ന ഉടൻ തന്നെയെന്ന് പോലീസ് കണ്ടെത്തല്‍. കൂട്ടാളികള്‍ അപകടത്തില്‍പ്പെട്ടത് അറിഞ്ഞ് സൂഫിയാന്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇയാൾ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറിനെക്കുറിച്ചും പോലീസ് അന്വേഷിക്കും.
ഫോര്‍ച്യൂണര്‍, താർ എന്നീ കാറുകളിലൊന്നിലാണ് രക്ഷപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം ഇവിടെ നിന്നും കടന്നുകളഞ്ഞ മൂന്നാമത്തെ വാഹനത്തെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അപകടം നടന്നപ്പോള്‍ സംഭവസ്‌ഥലത്ത് വച്ച് ഒരു മാരുതി ബലേനോ കാര്‍ നിര്‍ത്താതെ പോയെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. ഇതും പോലീസ് പരിശോധിക്കുന്നുണ്ട്.
മൂന്ന് ജില്ലകളിലായാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ ജില്ലാ പോലീസ് മേധാവി ഇതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. സൂഫിയാനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ എട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിരുന്നു. ഇതിനിടെ വാഹനാപകടത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തെ കവര്‍ച്ചാ സംഘം പിന്തുടരുന്നത് ദൃശ്യങ്ങളില്‍ വ്യക്‌തമാണ്.
ഈ സമയത്ത് അമിത വേഗതയില്‍ പാഞ്ഞത് പത്തോളം വാഹനങ്ങളാണ്. അപകടത്തില്‍പ്പെട്ട വാഹനവും സഞ്ചരിച്ചത് അമിത വേഗത്തിലാണ്. പുലര്‍ച്ചെ 4.27നും 4.34നും ഇടയിലാണ് പുളിഞ്ചോട് വച്ച് സംഭവം നടന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്ത് വച്ച് ഇരുസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Read Also: വിസ്‌മയയുടെ വീട് സന്ദർശിച്ച് കെകെ ശൈലജ