കോഴിക്കോട്: സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം അടിസ്‌ഥാന സംവരണ തത്വങ്ങള്‍ അട്ടിമറിക്കുന്നതാണെന്നും ഈ നീക്കത്തില്‍ നിന്ന് പിൻമാറിയില്ലെങ്കില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിച്ചു ശക്‌തമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും എസ് വൈ എസ് സംസ്‌ഥാന ക്യാബിനറ്റ് പ്രഖ്യാപിച്ചു.
സാമ്പത്തിക അവശതയുടെ പേരില്‍ മുന്നോക്ക വിഭാഗത്തിന് 10% സംവരണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു വിഭാഗത്തിനുള്ള 50% ല്‍ നിന്നും മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കാവസ്‌ഥ അനുഭവിക്കുന്നവര്‍ക്ക് 10% സംവരണം ചെയ്യുന്നതിന് പകരം ആകെയുള്ളതിന്റെ 10% ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇത് സംവരണ വിഭാഗങ്ങളായ സമുദായങ്ങളുടെ അവസരം നഷ്‌ടപ്പെടുത്താന്‍ കാരണമാകും. സര്‍ക്കാര്‍ നിയമനങ്ങളിലും, വിദ്യാഭ്യാസ മേഖലയിലും പുതിയ രീതി നടപ്പിലാക്കുന്നത് സംവരണ സമുദായങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങളുടെ ലംഘനമാണ്. ഇത് കടുത്ത അനീതിയും അവസര തുല്യതയുടെ നിഷേധവുമാണ്.
ഇതിന്റെ പിന്നിലുള്ള ഉദ്യോഗസ്‌ഥ ഗൂഢാലോചന പുറത്തു കൊണ്ടുവരണം. ഹയര്‍ സെക്കണ്ടറി, എം ബി ബി എസ്, മെഡിക്കല്‍ പി ജി എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് പുതുതായി തയ്യാറാക്കിയ സംവരണപട്ടിക അര്‍ഹര്‍ പിന്തള്ളപ്പെടാനും, പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ വീണ്ടും പിന്നോക്കമാവാനും കാരണമാകും; സംഘടന കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.
Public Interest: വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; ഒക്‌ടോബർ 27 മുതൽ 31 വരെ അവസാന അവസരം