കോഴിക്കോട്: കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന രാമനാട്ടുകര, ഫറോക്ക് നഗരസഭകളും കടലുണ്ടി പഞ്ചായത്തും അതീവ ഗുരുതര മേഖലയാക്കി പ്രഖ്യാപിച്ചു. ഇതോടെ പ്രദേശങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിർത്തി റോഡുകൾ പൂർണമായും പോലീസ് അടച്ചു. ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളായ കടലുണ്ടിക്കടവ്, കോട്ടക്കടവ്, മുക്കത്ത് കടവ്, പാറക്കടവ്, പുല്ലിക്കടവ് പാലങ്ങളും അടച്ചിരിക്കുകയാണ്.
അഴിഞ്ഞിലം-ഫാറൂഖ് കോളേജ് റോഡിലും പാറമ്മൽ റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലേക്കുള്ള പ്രവേശനം രാമനാട്ടുകര ദേശീയപാത ബൈപാസ് വഴി മാത്രമാക്കി പരിമിതപ്പെടുത്തി. നിസരി ജങ്ഷൻ, ബൈപാസ് ജങ്ഷൻ എന്നിവിടങ്ങളിൽ നിന്നു നഗരത്തിലേക്കുള്ള ഗതാഗതത്തിന് വിലക്കുണ്ട്. ദേശീയപാതയിൽ എത്തുന്ന വാഹനങ്ങൾ ബൈപാസ് വഴിയാണ് കടത്തിവിടുന്നത്.
അതീവ ഗുരുതര മേഖലകളിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിക്കാനാണ് അടച്ചിടൽ. ഫറോക്കിലും രാമനാട്ടുകരയിലും കടലുണ്ടിയിലും പോലീസ് പരിശോധന തുടരുകയാണ്. ദേശീയപാതയിൽ ബാരിക്കേഡുകൾ സ്‌ഥാപിച്ച് പരിശോധിച്ച ശേഷമാണ് ഓരോ വാഹനവും കടത്തിവിടുന്നത്. രാമനാട്ടുകര-കടലുണ്ടി സ്‌റ്റേഷൻ പരിധിയിൽ കൂടുതൽ പിക്കറ്റ് പോസ്‌റ്റുകൾ ഏർപ്പെടുത്തി. യാത്രക്കാരുടെ പേരും വിവരങ്ങളും ഫോൺ നമ്പറും ശേഖരിക്കുന്നുണ്ട്.
ഫറോക്ക് സ്‌റ്റേഷനു കീഴിൽ 3 സെക്‌ടറുകൾ ക്രമീകരിച്ചാണ് പരിശോധന. 2 സ്‌റ്റേഷൻ വാഹനത്തിനു പുറമേ ഒരു വാഹനം വാടകക്കെടുത്തിട്ടുണ്ട്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനു സെക്‌ടറൽ മജിസ്ട്രേറ്റുമാരും രംഗത്തുണ്ട്. ഇവർക്കൊപ്പവും പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
ആശുപത്രി, മരണം തുടങ്ങി അനുവദിക്കപ്പെട്ട അത്യാവശ്യ യാത്രക്കാരെ മാത്രമാണ് നഗരത്തിലേക്ക് കടത്തിവിടുന്നത്. അനാവശ്യമായി കറങ്ങി നടക്കുന്നവരെ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കുകയും പിഴയും കേസും ചുമത്തുകയും ചെയ്യും. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയതിന് ഇന്നലെ 30 പേർക്കെതിരെയാണ് നടപടിയെടുത്തത്.
Malabar News: കാസർഗോഡ് ചട്ടഞ്ചാലിൽ ഓക്‌സിജൻ പ്ളാന്റ് 80 ദിവസത്തിനകം സ്‌ഥാപിക്കും