കോഴിക്കോട്: കനത്ത മഴയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിന് മുകളിൽ വീണു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഓഫിസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ ആയിരുന്നു അപകടം. കളത്തിങ്കൽ ഷാഹിദിന്റെ വീടിന് മുകളിലേക്കാണ് മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി മറിഞ്ഞത്. സംഭവത്തിൽ ആളപായമില്ല. അതേസമയം, ഷാഹിദിന്റെ വീടിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത നാശനഷ്‌ടങ്ങളാണ് റിപ്പോർട് ചെയ്യുന്നത്. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. മാവൂര്‍ റോഡില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ ഗതാഗതം സ്‌തംഭിച്ചു.
ചിന്താവളപ്പില്‍ മതിലിടിഞ്ഞു. ബീച്ച് റോഡും മൂന്നാലിങ്കല്‍ ഭാഗത്തും വലിയ വെള്ളക്കെട്ടാണുള്ളത്. മിഠായി തെരുവിലെ യൂണിറ്റി കോംപ്ളക്‌സിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ സ്‌റ്റോക്ക് നശിച്ചു. പയ്യോളി, ഉള്ള്യേരി ടൗണുകളിലും വെള്ളം കയറി. മുണ്ടിക്കല്‍ താഴവും തടമ്പാട്ട് താഴത്തുമെല്ലാം വെള്ളത്തിനടിയിലായി. മാവൂര്‍ ചാത്തമംഗലം ഭാഗത്ത് വ്യാപകമായ മണ്ണിടിച്ചല്‍ ഉണ്ടായി. ചാത്തമംഗലം സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. പനങ്ങോട് വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണു.
മാവൂര്‍ മേച്ചേരി കുന്നില്‍ വീടിന് സമീപത്തേക്ക് 20 മീറ്റര്‍ വീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കൂടരഞ്ഞി കൂമ്പാറ ആനക്കല്ലും പാറയില്‍ ചെറിയ തോതില്‍ മല വെള്ളപ്പാച്ചില്‍ ഉണ്ടായി. കൊയിലാണ്ടി നഗരസഭയിലെ വീയൂരുള്ള ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോഴിക്കോട് –0495 2371002, ടോള്‍ ഫ്രീ –1077, താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍: കോഴിക്കോട് –0495 2372966. കൊയിലാണ്ടി –0496 2620235, വടകര –0496 2522361, താമരശ്ശേരി –0495 2223088.
Most Read: മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സംവിധാനം വേഗത്തിലാക്കും; മന്ത്രി