അരീക്കോട്: യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ റാഷിദ (38) എന്നിവരാണ് അറസ്‌റ്റിലായത്. അരീക്കോട് കടുങ്ങല്ലൂരിൽ കച്ചവടക്കാരനായ മേലേപുരക്കൽ പുളിയക്കോട് അബ്‌ദുൾ വാജിദിന്റെ പരാതിയിലാണ് അറസ്‌റ്റ്.
അബ്‌ദുൾ വാജിദ് അനാഥയും നിർധനയുമായ യുവതിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അനാഥാലയത്തിൽ കഴിയുന്ന രോഗിയായ യുവതിയെന്ന പേരിൽ റാഷിദ വാജിദുമായി സാമൂഹിക മാദ്ധ്യമം വഴി പരിചയപെടുകയായിരുന്നു. തുടർന്ന് റാഷിദ മകളുടെ ചിത്രം കാണിച്ച് താൻ തൃശൂരിലെ അനാഥാലയത്തിൽ കഴിയുകയാണെന്നും രോഗിയാണെന്നും പറഞ്ഞ് വാജിദിനെ വിശ്വസിപ്പിക്കുകയായിരുന്നു.
ഇതറിഞ്ഞ് അനുകമ്പ തോന്നിയ വാജിദ് 2021 മാർച്ച് മുതൽ ഡിസംബർ വരെയുള്ള പത്ത് മാസങ്ങൾക്കിടയിൽ പലപ്പോഴായി 11 ലക്ഷം രൂപയാണ് റാഷിദയുടെ പേരിലേക്ക് അയച്ചു കൊടുത്തത്. എന്നാൽ, വിവാഹത്തിന്റെ കാര്യം പറയുമ്പോൾ നേരിൽ കാണാൻ പോലും അവസരം നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്നാണ് ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേൽവിലാസം കണ്ടെത്തി അന്വേഷണം നടത്തിയത്. തുടർന്ന് തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ റാഷിദയുടെ ഭർത്താവ് കൂട്ടുപ്രതിയാണ്.
Most Read: കോഴിക്കോട് പ്രതി ചാടിപ്പോയ സംഭവം; സസ്‌പെൻഷനിൽ ആയ പോലീസുകാരെ തിരിച്ചെടുത്തു