പത്തനംതിട്ട: തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാല അടിസ്‌ഥാനത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഈ മാസം 12നകം പ്രവൃത്തികൾ പൂർത്തിയാക്കും.
ശബരിമല റോഡുകളുടെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി പ്രത്യേക വർക്കിംഗ് കലണ്ടർ തയാറാക്കുമെന്നും പത്തനംതിട്ടയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി അറിയിച്ചു. ശബരിമല പാത ഉൾപ്പെടുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ റോഡ് നവീകരണ പ്രവൃത്തികളാണ് യോഗം വിലയിരുത്തിയത്.
2022 ജനുവരി 15 മുതൽ മേയ് 15 വരെയുള്ള റോഡ് നിർമ്മാണ പ്രവൃത്തികൾ പ്രത്യേക വർക്കിംഗ് കലണ്ടറിന്റെ അടിസ്‌ഥാനത്തിൽ വിലയിരുത്തും. പ്രധാന തീർഥാടന പാതയായ പുനലൂർ- മൂവാറ്റുപുഴ റോഡ്, പുനലൂർ- കോന്നി ,കോന്നി- പ്ളാച്ചേരി റീച്ച് എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. ഈ തീർഥാടന കാലത്ത് തന്നെ റോഡ് നിർമാണം പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി.
സംസ്‌ഥാനത്തെ റോഡുകളിലെ ഓട നിർമാണം ശാസ്‍ത്രീയമായി വിശകലനം ചെയ്യും. എൻഎച്ചുകളിലെ പ്രവൃത്തികൾ അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും. സംസ്‌ഥാനത്തെ 153 പിഡബ്‌ള്യൂഡി റസ്‌റ്റ് ഹൗസുകളിലെ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച് മികച്ച രീതിയിൽ ഉപയോഗ പ്രദമാക്കുമെന്നും ഈ വർഷം സൗകര്യപ്രദമായ യാത്ര ശബരിമല തീർഥാടകർക്ക് ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.