മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ വിജയ തുടക്കവുമായി മേഘാലയ. ആവേശ പോരാട്ടത്തിൽ രാജസ്‌ഥാനെയാണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം.
ഫിഗോയുടെ ഇരട്ട ഗോൾ പ്രകടനമാണ് മേഘാലയയെ വിജയത്തിലേക്ക് എത്തിച്ചത്. ഹാർഡി നോങ്ബ്രി ഒരു ഗോൾ നേടിയപ്പോൾ രാജസ്‌ഥാനായി യൂരാജ് സിംഗ്, ഇമ്രാൻ ഖാൻ എന്നിവർ ഗോൾവല കുലുക്കി.
കളിയുടെ രണ്ടാം മിനിറ്റിൽ മേഘാലയയെ ഞെട്ടിച്ച് യൂരാജ് സിംഗിലൂടെ രാജസ്‌ഥാൻ മുന്നിലെത്തി. പിന്നീട് ആക്രമിച്ച് കളിച്ച മേഘാലയ 25ആം മിനിറ്റിൽ ഫലം കണ്ടു. ഫിഗോ സമനില നേടിയതിന് പിന്നാലെ 39ആം മിനിറ്റിൽ ഫിഗോയിലൂടെ മേഘാലയ മുന്നിൽ എത്തി. ഒരു ഗോൾ ലീഡുമായാണ് മേഘാലയ ആദ്യ പകുതി പൂർത്തിയാക്കിയത്.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇമ്രാൻ ഖനിലൂടെ രാജസ്‌ഥാൻ ഒപ്പമെത്തി. പക്ഷേ 10 മിനിറ്റിനുള്ളിൽ മേഘാലയ വീണ്ടും ലീഡ് ഉയർത്തി. ഇത്തവണ ഹാർഡി നോങ്ബ്രിയാണ് വല ചലിപ്പിച്ചത്. പിന്നീട് രാജസ്‌ഥാന് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. രാജസ്‌ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
അതേസമയം സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കേരളം ഇന്ന് ഇറങ്ങും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മൽസരത്തില്‍ കരുത്തരായ വെസ്‌റ്റ് ബംഗാളാണ് എതിരാളി. കേരളത്തിന്റെ രണ്ടാം മൽസരമാണിത്. ആദ്യ മൽസരത്തിൽ രാജസ്‌ഥാനെയാണ് കേരളം പരാജയപ്പെടുത്തിയത്.
Most Read: ‘സിബിഐ 5 ദി ബ്രെയിൻ’ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു