ചണ്ഡീഗഢ്: സംസ്‌ഥാനത്ത് കൊറോണ വൈറസ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പഞ്ചാബ് സർക്കാർ 4 ജില്ലകളിൽ കൂടി രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചതായി അധികൃതർ അറിയിച്ചു. ലുധിയാന, പട്യാല, ഫത്തേഗഡ് സാഹിബ്, ജലന്ധർ, നവൻഷഹർ, കപൂർത്തല, ഹോഷിയാർപൂർ എന്നീ ജില്ലകളിലാണ് നിലവിൽ രാത്രി കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കർഫ്യു.
സംസ്‌ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും അടിയന്തര അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രി വിജയ് ഇന്ദർ സിംഗ്‌ള പറഞ്ഞു. അധ്യാപകർക്ക് ഇളവില്ല, ഇവർ സ്‌കൂളുകളിൽ തുടരും. പരീക്ഷാ തയാറെടുപ്പുകൾ സംബന്ധിച്ച് അധ്യാപകരിൽ നിന്ന് മാർഗനിർദ്ദേശം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സ്‌കൂളിലേക്ക് വരാമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെങ്കിൽ അവസാന ഘട്ട പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്‌ച പഞ്ചാബിൽ 1,318 പുതിയ കേസുകളാണ് റിപ്പോർട് ചെയ്‌തത്. കോവിഡ് ബാധിതരുടെ എണ്ണം 1,94,753 ആയി, മരണസംഖ്യ 6,030 ആയും ഉയർന്നിട്ടുണ്ട്.
Also Read: കർഷക പ്രതിഷേധം; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ഇന്ന് തുടക്കം\