കോഴിക്കോട് : ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള ചികിൽസ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ സമിതി രൂപീകരിച്ചു. 7 അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് കൺവീനർ. കൂടാതെ രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയുടെ അടിസ്‌ഥാനത്തിൽ എല്ലാ ദിവസവും സമിതി ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്താൻ തീരുമാനമായിട്ടുണ്ട്.
സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 9 ആളുകളാണ് ബ്ളാക്ക് ഫംഗസ് രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന ഉണ്ടായാൽ ബ്ളാക്ക് ഫംഗസ് രോഗബാധിതർക്കായി പ്രത്യേക വാർഡ് തുറക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം ബ്ളാക്ക് ഫംഗസ് രോഗബാധിതർക്ക് നൽകാനുള്ള മരുന്നുകളുടെ ക്ഷാമവും സംസ്‌ഥാനത്ത് തുടരുകയാണ്. പ്രതിദിനം ഒരു രോഗിക്ക് 6 വയൽ മരുന്ന് ആവശ്യമാണെന്നും, എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ അവശേഷിക്കുന്നത് 10 വയൽ മരുന്നുകൾ മാത്രമാണെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ആശുപത്രിയിലേക്ക് കൂടുതൽ മരുന്ന് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
Read also : എയർ ഇന്ത്യയിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു