മുംബൈ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ സാധ്യത തള്ളാതെ ശിവസേന. മുഴുവൻ സീറ്റിലും സ്‌ഥാനാർഥികളെ നിർത്തുമെന്നും നിലവിൽ ഒരുപാർട്ടിയുമായും സഖ്യമില്ലെന്നുമാണ് നിലപാട്. അതേസമയം സഖ്യ സാധ്യത തള്ളിക്കളയാനും ശിവസേന തയ്യാറായില്ല. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ശിവസേന നേതാക്കൾ ലഖ്‌നൗവിൽ ചേർന്ന യോഗത്തിലാണ് എല്ലാ സീറ്റിലും മൽസരിക്കാനുള്ള തീരുമാനമെടുത്തത്.
സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ കാട്ടുഭരണമാണ് നടക്കുന്നത് എന്നുമായിരുന്നു യുപി ശിവസേന തലവൻ താക്കുർ അനിൽ സിംഗ് പ്രതികരിച്ചത്. വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല, കോവിഡ് മഹാമാരി പ്രതിസന്ധി, കർഷക പ്രക്ഷോഭം തുടങ്ങിയവ ഉയർത്തിക്കാട്ടി ബിജെപിയേയും യോഗി സർക്കാരിനെയും നേരിടാനാണ് ശിവസേന ലക്ഷ്യമിടുന്നത്.
2022ന്റെ തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കണക്കുകൂട്ടൽ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കാൻ യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 312 എണ്ണം നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സർക്കാർ അധികാരം ഏറ്റെടുത്തത്. നാലുവർഷം ബിജെപി സർക്കാർ സംസ്‌ഥാനത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻവർഷങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയിട്ടില്ല എന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വാദം.
എന്നാൽ കോവിഡ്, അജ്‌ഞാത രോഗം എന്നിവ പ്രതിരോധിക്കുന്നതിൽ സർക്കാരിന് സംഭവിച്ച വീഴ്‌ച ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രചാരണം. കോൺഗ്രസ് സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യുപിയിൽ തമ്പടിച്ചിട്ടുണ്ട്.
Read also: ഗുജറാത്ത്; പ്രഫുല്‍ പട്ടേൽ മുഖ്യമന്ത്രിയായേക്കും