പാലക്കാട് : ഇത്തവണ ഇടവപ്പാതിയിലും തിരുവാതിര ഞാറ്റുവേലയിലും കാര്യമായി മഴ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധിയിലായി കർഷകർ. ഇതോടെ ജില്ലയിൽ പാടങ്ങളും പുഴകളും ഉൾപ്പടെ വരണ്ട നിലയിലാണ്. ഒരു മാസത്തോളമായി ഉണ്ടായിരുന്ന ഇടവപ്പാതിയിൽ കാര്യമായ മഴ ലഭിക്കാഞ്ഞതോടെ ഒന്നാംവിളയെ ആശ്രയിച്ച കർഷകർ നിലവിൽ ആശങ്കയിലാണ്.
സാധാരണയായി ഒന്നാംവിള കൃഷിക്ക് ആവശ്യമായ ജലം ലഭിക്കുന്നത് ഇടവപ്പാതിയിലും, തിരുവാതിര ഞാറ്റുവേലയിലുമാണ്. എന്നാൽ ഇത്തവണ ന്യൂനമർദ്ദം നേരത്തെ എത്തിയതോടെ ഇടവപ്പാതിയിൽ ലഭിക്കേണ്ട മഴയുടെ അളവ് വളരെ കുറഞ്ഞു. ഇതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.
ജൂലൈ 6ആം തീയതി വരെ ഞാറ്റുവേല ലഭിക്കുമെന്നത് കർഷകർക്ക് ഇപ്പോൾ പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ കാര്യമായി മഴ ലഭിക്കാതായാൽ അത് കൃഷിയെ പ്രതികൂലമായി ബാധിക്കും. നിലവിൽ ഭാരതപ്പുഴയിലും വെള്ളമില്ലാതെ മണൽ തെളിഞ്ഞ സ്‌ഥിതിയാണ്. കൂടാതെ മഴക്കാലം പ്രതീക്ഷിച്ച് ഷട്ടറുകളെല്ലാം തുറന്നതിനാൽ തടയണയിലും വെള്ളമില്ല.
Read also : കുവൈറ്റിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് വിമാനസർവീസ്; ജൂലൈ ഒന്നിന് തുടക്കം