തിരുവനന്തപുരം: ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥികൾക്ക് എതിരെ അധികൃതർ എടുത്ത നടപടി റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ വൈസ് ചാൻസലർ റദ്ദാക്കിയ സംഭവത്തിലാണ് ഗവർണറുടെ ഇടപെടൽ.
സംഭവത്തിൽ ഗവർണർ വൈസ് ചാൻസലറോട് വിശദീകരണം തേടി. മറുപടി തൃപ്‌തികരമല്ലെങ്കിൽ വിസിയുടെ നടപടി റദ്ദാക്കുമെന്നാണ് സൂചന. സർവകലാശാലയുടെ ലോ ഓഫീസിൽ നിന്ന് നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്നിരിക്കെയാണ്, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്‌ഥരിൽ ഒരാളുടെ സ്വന്തക്കാരായ വിദ്യാർഥികളെ സംരക്ഷിക്കുന്നതിനായി വിസി ധൃതിപിടിച്ചുള്ള നടപ്പിലാക്കിയതെന്ന് വിമർശനം ഉയർന്നിരുന്നു.
സിദ്ധാർഥനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ട് പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽ നിന്ന് മറച്ചുവെക്കുകയോ ചെയ്‌ത വിദ്യാർഥികൾക്ക് എതിരെയാണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളേജിൽ നിന്ന് പുറത്താക്കുകയും ഹോസ്‌റ്റലിൽ ഉണ്ടായിരുന്ന 90 പേരെ ഏഴ് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.
എന്നാൽ, സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ രണ്ടുപേർ ഉൾപ്പടെ 33 വിദ്യാർഥികളെയാണ് വിസി തിരിച്ചെടുത്തത്. അതേസമയം, സിദ്ധാർഥൻ എട്ടുമാസം തുടർച്ചയായി എസ്എഫ്ഐയുടെ റാഗിങ്ങിന് ഇരയായതായി ചൂണ്ടിക്കാട്ടിയുള്ള ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോർട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് സിദ്ധാർഥനെ തുടർച്ചയായി എട്ടുമാസം റാഗിങ്ങിന് ഇരയാക്കിയത്.
Most Read| ഇന്ത്യമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ പാകിസ്‌ഥാൻ; സൂചന നൽകി വിദേശകാര്യമന്ത്രി