ന്യൂഡെല്‍ഹി: രാജ്യദ്രോഹക്കുറ്റമായ യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭാര്യയെയും മകളെയും കക്ഷിചേര്‍ക്കാന്‍ പത്രപ്രവർത്തക യൂണിയന് സുപ്രീം കോടതി അനുമതി നല്‍കി.
കാപ്പന് എതിരായ എഫ്ഐആറിലെ ആരോപണങ്ങള്‍ പൂർണമായും വ്യാജമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. സിദ്ദിഖ് കാപ്പന്റെ ബന്ധുക്കളുടെ മൊബൈല്‍ നമ്പര്‍ എന്നുപറഞ്ഞ് എഫ്ഐആറിൽ നല്‍കിയിരിക്കുന്ന നമ്പറുകൾ പോലും പൂർണമായും തെറ്റാണെന്നും ഈ രീതിയാണ് എഫ്‌ഐറിൽ എഴുതിചേർത്തിട്ടുള്ള മിക്ക വരികളുടെയും അവസ്‌ഥയെന്നും കപില്‍ സിബല്‍ പറഞ്ഞു.
എന്നാൽ, ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത് സിദ്ദിഖ് കാപ്പന്‍ അല്ല എന്നും മൂന്നാമതൊരു സംഘടനയാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. പ്രതിയുടെ അവകാശം മൂന്നാമതൊരു സംഘടനക്ക് ഉന്നയിക്കാനാകുമോ എന്ന് ചീഫ് ജസ്‌റ്റിസും ആരാഞ്ഞു. തുടര്‍ന്നാണ് പത്രപ്രവർത്തക യൂണിയൻ നൽകിയ കേസിൽ കുടുംബാംഗങ്ങളെ കക്ഷിചേര്‍ക്കാന്‍ കോടതി അനുമതി നല്‍കിയത്.
ജാമ്യത്തിനായി കീഴ്‌കോടതിയെ സമീപിക്കാന്‍ തയ്യാറാണോ എന്ന് ചീഫ് ജസ്‌റ്റിസ് കപില്‍ സിബലിനോട് ആരാഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുള്ള കേസായതിനാല്‍ കീഴ്‌കോടതിയിലേക്ക് പോകുന്നില്ലെന്ന് സിബല്‍ മറുപടി നല്‍കി. മറുവാദത്തിൽ, ഇതുവരെയുള്ള അന്വേഷണത്തില്‍ കാപ്പനെതിരെ ഞെട്ടിപ്പിക്കുന്ന വസ്‌തുതകൾ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്‌തമാക്കി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി യുപി സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ട് കേസ് അടുത്ത ആഴ്‌ചയിലേക്ക് മാറ്റി.
Most Read: ആരെ വിവാഹം ചെയ്യണമെന്നത് വ്യക്‌തിപരമായ കാര്യം, അത് മൗലികാവകാശം; കര്‍ണാടക ഹൈക്കോടതി