തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മകൻ അനിൽ ആന്റണിയുടെ തീരുമാനം വേദന ഉണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനം ആയിപ്പോയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മകന്റെ ബിജെപി പ്രവേശനത്തോട് വളരെ വികാരാധീതനായാണ് ആന്റണി പ്രതികരിച്ചത്.
അവസാന ശ്വാസം വരെയും താൻ കോൺഗ്രസുകാരൻ ആയിരിക്കുമെന്നും എത്രനാൾ ജീവിച്ചിരുന്നാലും താൻ ബിജെപിക്കും ആർഎസ്എസിനും എതിരെ ശബ്‌ദം ഉയർത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പിക്കാനുള്ള ശ്രമം നടക്കുന്നു. 2014 മുതൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറിയ ശേഷം സമുദായ സൗഹാർദ്ദം ശിഥിലമാകുന്ന സ്‌ഥിതിയാണ് ഉള്ളതെന്നും എകെ ആന്റണി പ്രതികരിച്ചു.
ജാതി-മത-വർണ ഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ടവരാണ് ഗാന്ധി കുടുംബം. ഒരു ഘട്ടത്തിൽ ഇന്ദിരാഗാന്ധിയുമായി താൻ അകന്നുവെന്നും പിന്നീട് തിരിച്ചുവന്ന ശേഷം മുമ്പില്ലാത്ത രീതിയിൽ ആദരവും സ്‌നേഹവുമാണ് അവരോട് ഉണ്ടായിരുന്നത്. അതിനാൽ എന്നും എന്റെ കൂറ് ആ കുടുംബത്തോടായിരിക്കും. എന്റെ ജീവിതത്തിൽ അവസാന ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. 82 വയസായ ഞാൻ ഇനി എത്ര കാലം ഉണ്ടാകുമെന്നറിയില്ല. എത്രനാൾ ഞാൻ ജീവിച്ചാലും മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായാകുമെന്ന് എനിക്ക് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വൈകിട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം ബിജെപി ദേശീയ ആസ്‌ഥാനത്തെത്തിയ അനിൽ ആന്റണി, കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽ നിന്നാണ് ഔദ്യോഗിക പാർട്ടി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് അംഗത്വം രാജിവെച്ച ശേഷമാണ് അദ്ദേഹം ബിജെപി ആസ്‌ഥാനത്ത് എത്തിയത്. നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ചതോടെ കോൺഗ്രസിൽ നിന്നും കടുത്ത വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ ആയിരുന്നു രാജി. പിന്നീട് കോൺഗ്രസിനെ വിമർശിച്ചു പലതവണ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അനിൽ ആന്റണി പ്രതികരിച്ചു.
Most Read: എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചു