തിരുവനന്തപുരം: പാലക്കാട് തുടർച്ചയായി ഉണ്ടായ കൊലപാതകങ്ങൾ പ്രത്യേക അന്വേഷണ സംഘങ്ങൾ അന്വേഷിക്കുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്. കൂടാതെ ഉത്തര മേഖല ഐജി ജില്ലയിൽ ക്യാംപ് ചെയ്‌ത് അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ ഉണ്ടായ രണ്ട് കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാന പോലീസ് മേധാവി ഇക്കാര്യം വ്യക്‌തമാക്കിയത്.
അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും, കരുതൽ അറസ്‌റ്റ് ഉൾപ്പടെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. കൂടാതെ ജില്ലയിൽ കൂടുതൽ പോലീസ് സേനയെ വിന്യസിപ്പിക്കാനും, നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ കൊലപാതക പരമ്പരയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നിലവിൽ കർശന ജാഗ്രതാ നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് രണ്ടാമത്തെ കൊലപാതകവുമുണ്ടായി. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ്(45) ഇന്ന് കൊല്ലപ്പെട്ടത്.
സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലൊന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സജ്‌ഞിത്തിന്റേതാണെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘത്തിന്റെ വെട്ടേറ്റതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read also: ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; പോലീസ് ഒത്തുകളിക്കുന്നെന്ന ആരോപണവുമായി യുവതി