തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണത്തില്‍ ഉറച്ച് സ്വപ്‌ന സുരേഷ്. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ഉന്നയിക്കുന്നതെന്ന ചോദ്യത്തില്‍ അടിസ്‌ഥാനമില്ലെന്ന് സ്വപ്‌ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രഹസ്യ മൊഴി നല്‍കിയതില്‍ രാഷ്‌ട്രീയ അജണ്ടയില്ല. തന്റെ വെളിപ്പെടുത്തലുകള്‍ പ്രതിഛായ സൃഷ്‌ടിക്കാനല്ല. താന്‍ ഇപ്പോഴും ഭീഷണികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.
സരിത എസ് നായര്‍ തന്നെ സഹായിക്കാനാണെന്ന് പറഞ്ഞ പലതവണ വിളിച്ചിരുന്നു. തനിക്കിനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന പറഞ്ഞു. എനിക്ക് ജീവിക്കണം. എന്റെ മക്കളെ വളര്‍ത്തണം. മുന്‍പ് പറഞ്ഞ സ്‌റ്റാന്‍ഡില്‍ തന്നെയാണ് ഞാന്‍ ഇന്നുമുള്ളത്. മറ്റൊരു അജണ്ടയും എനിക്കില്ല. പിസി ജോര്‍ജിനോട് സംസാരിച്ചത് എന്തിനാണെന്നുള്ള തരം ചോദ്യങ്ങള്‍ അടിസ്‌ഥാന രഹിതമാണ്.
ആരുടെയെങ്കിലും നേട്ടത്തിന് വേണ്ടി ഈ ആരോപണങ്ങളും അവസരവും ഉപയോഗിക്കരുത്. പിസി ജോര്‍ജുമായി മാത്രമല്ല, പലരുമായും സംസാരിച്ചുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. എന്തേലും അറിയാനുണ്ടെങ്കില്‍ എന്നോട് നേരിട്ട് ചോദിക്കുക. അതാത് സമയത്ത് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമേ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടുള്ളൂ.
കഴിഞ്ഞ തവണ ഇത്തരത്തില്‍ ശിവശങ്കറിന്റെ വിഷയത്തില്‍ മാദ്ധ്യമങ്ങളെ കണ്ടത് അത്രമാത്രം മനസ് വേദനിച്ചിട്ടാണ്. ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയത് കാരണം മാത്രം അതുമായി സംസാരിക്കാനെത്തുന്നു. അത് ലോജിക്കാണെന്ന് ഞാന്‍ കരുതുന്നു. അല്ലാതെ ഇതുവരെ പറയാത്ത കാര്യങ്ങള്‍ എന്തിനാണ് ഇപ്പോള്‍ പറയുന്നതെന്ന ചോദ്യത്തിന് പ്രസക്‌തിയില്ല. സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.
Read Also: അൽഖ്വയിദ ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത