തിരുവനന്തപുരം: തന്റെ ജീവിതം മുഴുവന്‍ സമൂഹത്തിന്റെ താഴേതട്ടിലുള്ള, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ വൈദികന്‍ സ്‌റ്റാന്‍ സ്വാമി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്‌റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ സംസ്‌ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐ. നാളെ സംസ്‌ഥാനത്തുടനീളം മേഖലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കാനാണ് തീരുമാനം.
സ്‌റ്റാൻ സ്വാമിയുടെ വിയോഗത്തില്‍ ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്‌റ്റാന്‍ സ്വാമിയുടെ മരണം ആരോഗ്യം വഷളായതുകൊണ്ട് മാത്രം സംഭവിച്ചതല്ലെന്നും അദ്ദേഹത്തെ ബിജെപി സര്‍ക്കാര്‍ കൊന്നതാണെന്നും ഡിവൈഎഫ്ഐ നേതൃത്വം പ്രതികരിച്ചു.
മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ കസ്‌റ്റഡി കൊലപാതകമാണിത്. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണ് എന്നതിന്റെ സൂചനയാണ്. ഭീമ കൊറെഗാവ് കേസില്‍ യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌ത് ഒരു വര്‍ഷമാകാറായിട്ടും ഒരു തെളിവും ഹാജരാക്കാന്‍ എന്‍ഐഎയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
മോദി സര്‍ക്കാരിന് കീഴില്‍ ഭീകരമായ അടിച്ചമര്‍ത്തലും മനുഷ്യാവകാശ ധ്വംസനവും വ്യാപകമാകുകയാണ്. തടവറക്കുള്ളില്‍ നിരവധി പൊതുപ്രവര്‍ത്തകരാണ് നരകിക്കുന്നത്. ഭരണകൂട ഭീകരതയുടെ പൊള്ളുന്ന നേരനുഭവമാണിത്. രാജ്യത്തെ സ്വേച്ഛാധിപത്യത്തിന്റെ ആഴക്കയങ്ങളിലേക്ക് നയിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധമുയരണം. എങ്കിലേ ഇന്ത്യന്‍ ജനാധിപത്യത്തിന് നിലനില്‍പ്പുണ്ടാകൂ; ഡിവൈഎഫ്ഐ സംസ്‌ഥാന നേതൃത്വം വ്യക്‌തമാക്കി.
മോദി സര്‍ക്കാരിന്റെ നീചമായ മനുഷ്യത്വമില്ലായ്‌മയുടെ ഇരയാണ് ഫാ. സ്‌റ്റാന്‍ സ്വാമിയെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ശക്‌തമായി പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
Most Read: ഇടത് എംപിമാർക്ക് വീണ്ടും പ്രവേശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം