തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയിലെ ഭിന്നതയിലും തര്‍ക്കങ്ങളിലും ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം. ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞേ സംസ്‌ഥാനത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന തര്‍ക്കത്തില്‍ ഇടപെടുകയുള്ളു എന്നാണ് കേന്ദ്രം വ്യക്‌തമാക്കിയത്.
സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ വൈസ് പ്രസിഡണ്ടുമായ ശോഭാ സുരേന്ദ്രന്‍, മുന്‍ സംസ്‌ഥാന വൈസ് പ്രസിഡണ്ടും പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമായ പി എം വേലായുധന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തര്‍ക്കങ്ങളില്‍ കേന്ദ്രം ഇടപെടില്ലെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.
പദവി വാഗ്‌ദാനം ചെയ്‌ത് സുരേന്ദ്രന്‍ പറ്റിച്ചുവെന്നാണ് വേലായുധന്‍ പറഞ്ഞത്. സംസ്‌ഥാന അധ്യക്ഷന്‍ തന്നെ രാഷ്‌ട്രീയമായി ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുന്നെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാതി. തന്നെ തഴയുകയാണെന്നും ശോഭ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയക്കുകയും ചെയ്‌തിരുന്നു.
സംസ്‌ഥാന ഘടകങ്ങളെ പുനസംഘടിപ്പിക്കുന്ന ഘട്ടത്തില്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുക, തുടര്‍ച്ചയായി ഭാരവാഹികൾ ആകുന്നവരേക്കാൾ അല്ലാത്തവര്‍ക്ക് പരിഗണന നല്‍കുക, നിരവധി തവണ ഭാരവാഹികളായ എഴുപത് വയസ് കഴിഞ്ഞവരെ ഒഴിവാക്കുക തുടങ്ങി ചില നിര്‍ദേശങ്ങള്‍ കേന്ദ്രം മുന്നോട്ട് വെച്ചിരുന്നു. സ്‌ഥാനം കിട്ടിയില്ലെന്ന പരാതികളില്‍ ഇടപെടുമ്പോള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല എന്നതും കേന്ദ്രം ഉടന്‍ വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ ഉള്ള കാരണമാണെന്ന് സൂചനയുണ്ട്.
Read also: ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി ബിനീഷ്; കൂടുതല്‍ തെളിവുകള്‍ തേടി ഇഡി