ഹൈദരാബാദ്: 216 അടിയില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത സമത്വത്തിന്റെ പ്രതിമ പൂര്‍ണമായും ചൈനയില്‍ നിര്‍മിച്ചതാണെന്ന വിവരം പുറത്തുവന്നതോടെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ചൈനയിലാണോ എന്ന് രാഹുൽ പരിഹസിച്ചു.
‘സ്‌റ്റാച്യൂ ഓഫ് ഇക്വാലിറ്റി ഈസ് മെയ്‌ഡ് ഇന്‍ ചൈന. ന്യൂ ഇന്ത്യ ഈസ് ചൈന നിര്‍ഭര്‍’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
Statue of Equality is Made in China.
‘New India’ is China-nirbhar?
— Rahul Gandhi (@RahulGandhi) February 9, 2022
പഞ്ചലോഹത്തില്‍ തീര്‍ത്ത ഹിന്ദു സന്യാസിയായ രാമാനുജാചാര്യന്റെ പ്രതിമ നിര്‍മിച്ചിരിക്കുന്നത് ചൈനയിലെ ഒരു കമ്പനിയാണെന്ന് പ്രൊജക്‌ട് വെബ്സൈറ്റ് തന്നെ വ്യക്‌തമാക്കുന്നുണ്ട്. പ്രതിമ നിര്‍മിക്കാന്‍ 2015ല്‍ 135 കോടി രൂപക്കാണ് ചൈനയിലെ എയ്റോസണ്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനിയുമായി ഇന്ത്യന്‍ സര്‍ക്കാര്‍ കരാറിലൊപ്പിട്ടത്.
ഫെബ്രുവരി 5നാണ് ഹൈദരാബാദില്‍ സ്‌ഥാപിച്ച പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്‌തത്. ‘ഭദ്ര വേദി’ എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള മണ്ഡപത്തിന് മുകളിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ വേദിക് ഡിജിറ്റല്‍ ലൈബ്രറി, റിസേര്‍ച്ച് സെന്റര്‍, പൗരാണിക ഗ്രന്ഥങ്ങള്‍, തിയേറ്റര്‍, എജ്യുക്കേഷനല്‍ ഗാലറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
സ്വര്‍ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ഈയം തുടങ്ങിയ ലോഹങ്ങളാണ് പഞ്ചലോഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രതിമ നിര്‍മാണത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരത്തേ ഉയര്‍ന്ന് വന്നിരുന്നു. അതേസമയം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിലും പങ്കെടുത്തിരുന്നില്ല.
Most Read: ഇ- സഞ്‌ജീവനിയില്‍ പോസ്‌റ്റ് കോവിഡ് ഒപി ആരംഭിച്ചു; ആരോഗ്യമന്ത്രി