കൊച്ചി: ഇടുക്കി ജില്ലയിൽ സിപിഎം ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പൻചോല, സൈബൻവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാനാണ് ജില്ലാ കളക്‌ടർക്ക് കോടതി നിർദ്ദേശം നൽകിയത്. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണ് നിർദ്ദേശം. നിർമാണം തടയാൻ ജില്ലാ കളക്‌ടർക്ക് പോലീസ് സഹായം തേടാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പോലീസ് മേധാവിക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസോർട്ടിലെ നിർമാണ ചട്ടം എന്നിവ ലംഘിച്ചു നിർമിക്കുന്ന കെട്ടിടത്തിന് വില്ലേജ് ഓഫീസർ സ്‌റ്റോപ്പ് മെമ്മോ നൽകിയതാണ്.
എന്നിട്ടും സിപിഎം നിർമാണം തുടരുകയാണ്. നിയമലംഘനം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. മൂന്നാർ-തേക്കടി സംസ്‌ഥാന പാതക്കരികിൽ ശാന്തൻപാറ ടൗണിലാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പണിയുന്നത്. മൂന്ന് നിലകളുള്ള കെട്ടിടമാണിത്. സിപിഎം ജില്ലാ സെക്രട്ടറി സിവി വവർഗീസിന്റെ പേരിലുള്ള എട്ടു സെന്റ് സ്‌ഥലത്താണ് നിർമാണം. നിലവിലുണ്ടായിരുന്ന ഒറ്റനില കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിയുന്നത്.
ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളിൽ വീട് നിർമിക്കുന്നതിന് പോലും റവന്യൂ വകുപ്പിന്റെ എൻഒസി വാങ്ങണമെന്നാണ് നിയമം. എന്നാൽ, എൻഒസി വാങ്ങാത്തതിനെ തുടർന്ന് കഴിഞ്ഞ നവംബർ 25ന് ശാന്തൻപാറ വില്ലേജ് ഓഫീസർ സിപിഎം ജില്ലാ സെക്രട്ടറിക്ക് സ്‌റ്റോപ്പ് മെമ്മോ നൽകി. തുടർ നടപടികൾക്കായി റിപ്പോർട് ഉടുമ്പൻചോല തഹസിൽദാർക്ക് കൈമാറുകയും ചെയ്‌തു. എന്നാൽ, ഒമ്പത് മാസമായി നടക്കുന്ന നിയമലംഘനത്തിന് തുടർനടപടി എടുത്തില്ല. ഉണ്ടായിരുന്ന കെട്ടിടത്തിന് കൂട്ടിച്ചേർക്കലുകൾ വരുത്തുകയാണെന്നാണ് സിപിഎം വിശദീകരണം.
Most Read| ‘പൊതു പ്രവർത്തനത്തിൽ നിന്ന് മാറിയേക്കും’; സൂചന നൽകി കെ മുരളീധരൻ